
പാലക്കാട് കുളപ്പുള്ളിയിലെ സിമന്റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലി കടയുടെ മുന്നിൽ സിഐടിയു സമരം. കടയുടമ തൊഴിൽ നിഷേധിക്കുന്നു എന്നാരോപിച്ചാണ് സിഐടിയു ഷെഡ് കെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചത്.
മൂന്നു മാസം മുൻപാണ് ഷൊർണൂർ കൊളപ്പുള്ളിയിലെ പ്രകാശ് സ്റ്റീൽസ് ഉടമ ജയപ്രകാശ് സ്ഥാപനത്തിൽ, ലോറിയിൽ നിന്നും സിമന്റ് ചാക്കുകൾ ഇറക്കുന്നതിന് കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചത്. അഞ്ചു പേരുണ്ടെങ്കിൽ യന്ത്രം പ്രവർത്തിപ്പിക്കാനും, സിമന്റ് ഇറക്കിവെയ്ക്കുന്നതിനും കഴിയും. ഇതോടെ തൊഴിൽ നഷ്ടമായി എന്നാരോപിച്ച് സിഐടിയു രംഗത്തെത്തി. കടയുടമ ഹൈക്കോടതിയെ സമീപിച്ച് സ്വന്തം തൊഴിലാളികളെ വെക്കാൻ അനുകൂല ഉത്തരവ് നേടിയെങ്കിലും സിഐടിയു എതിർപ്പുയർത്തി.
യന്ത്രം സ്ഥാപിച്ചതിനല്ല എതിർപ്പെന്ന് സിഐടിയുപറയുന്നു. യന്ത്രത്തിലേക്ക് സിമന്റ് ചാക്ക് ഇറക്കുകയും, കയറ്റുകയും ചെയ്യുന്ന ജോലിക്ക് മറ്റാരെയും ചുമതലപ്പെടുത്താൻ പാടില്ലെന്നും തൊഴിൽ നിഷേധമാണ് ഉണ്ടായിട്ടുള്ളതെന്നും പറഞ്ഞ് സമരക്കാർ കടയ്ക്ക് മുന്നിൽ ഷെഡ് കെട്ടി സമരം തുടങ്ങി.
തൊഴിൽ തിരിച്ചു ലഭിക്കുന്നത് വരെ സമരം തുടരുമെന്നാണ് സിഐടിയു വ്യക്തമാക്കിയത്. എന്നാൽ ലക്ഷങ്ങൾ ചെലവാക്കി സ്ഥാപിച്ച യന്ത്രം ഉപയോഗിച്ച് കയറ്റിറക്ക് നടത്താൻ കഴിഞ്ഞില്ലെങ്കിൽ വലിയ ബാധ്യതയുണ്ടാകുമെന്ന് കടയുടമയും വ്യക്തമാക്കി.