
വയനാട്ടിൽ അടച്ചിട്ട സ്വകാര്യ ട്രക്കിംഗ് കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു നൽകണമെന്ന ആവശ്യം ശക്തമാകുന്നു. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ സൂചിപ്പാറ, ചെമ്പ്രമല അടക്കമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് മാസങ്ങളായി അടച്ചിട്ടത്. ലോണെടുത്ത് കടകൾ നിർമിച്ചവരും, വാഹന ഉടമകളുമടക്കം ഇതോടെ കടക്കെണിയിലായിരിക്കുകയാണ്.
മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൻ്റെ തലേ ദിവസമാണ് മേപ്പാടിയിലെ സ്വകാര്യ ട്രക്കിംഗ് കേന്ദ്രങ്ങൾ അടച്ചിട്ടത്. മാസങ്ങൾക്ക് മുമ്പ് ജില്ലയിലെ മുഴുവൻ എക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചിരുന്നു. ഇതോടെ ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരാണ് കടക്കെണിയിലായിരിക്കുന്നത്.
മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ വയനാട് ദുരന്തമെന്ന് അറിയപ്പെടുന്നതും ജില്ലയിലെ ടൂറിസം മേഖല പ്രതിസന്ധിയിലാവാൻ കാരണമായിട്ടുണ്ട്. പ്രാദേശികമായി മഴയുടെ കണക്കുകൾ ശേഖരിക്കുകയും, മഴയുടെ തീവ്രതയനുസരിച്ച് ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിട്ടാൽ മതിയെന്നുമാണ് കടയുടമകൾ അടക്കമുള്ളവരുടെ നിലപാട്.