
നിലവിലെ ലോക ചാംപ്യൻമാരായ അർജൻ്റീന ദേശീയ ഫുട്ബോൾ ടീമും ലോകമെമ്പാടും വലിയ ആരാധകവൃന്ദമുള്ള ഫുട്ബോൾ മിശിഹാ എന്നറിയപ്പെടുന്ന ലയണൽ മെസ്സിയും കേരളത്തിലെത്തുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ടീമിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാണ് അർജൻ്റീനയുടെ വരവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ലയണൽ മെസ്സിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടൽ കൊണ്ടാണ് സന്ദർശനം സാധ്യമായത്. ലോക സ്പോർട്സ് ഭൂപടത്തിൽ കേരളത്തിന്റെ പേര് ഉറക്കെ മുഴങ്ങിക്കേൾക്കുന്ന നിമിഷമായിരിക്കുമത്. മെസ്സിക്കും കൂട്ടർക്കും ഊഷ്മള വരവേൽപ്പു നൽകാൻ ഒരുമിക്കാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:
ഫുട്ബോളിനെ ഹൃദയത്തോടു ചേർത്ത നാടാണ് കേരളം. ദേശരാഷ്ട്രങ്ങളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്നേഹമാണ് നമുക്ക് ഫുട്ബോളിനോടുള്ളത്. ലോകം അദ്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് അടുത്ത വർഷം ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീം നടത്തുന്ന കേരള സന്ദർശനം. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്പോർട്സ് പ്രേമികൾക്ക് നൽകാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടൽ കൊണ്ടു മാത്രമാണ്. സാമ്പത്തികച്ചെലവുകൾ വഹിക്കാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുടക്കം മുതലേ അനുകൂല നിലപാട് സ്വീകരിച്ച അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ ഒന്നര മാസത്തിനകം കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക സ്പോർട്സ് ഭൂപടത്തിൽ കേരളത്തിന്റെ പേര് ഉറക്കെ മുഴങ്ങിക്കേൾക്കുന്ന ഒരു നിമിഷമായിരിക്കുമത്. കേരളത്തിന്റെ കായിക സംസ്കാരത്തിനും കായിക മേഖലയ്ക്കും പുത്തനുണർവ്വു പകരാൻ അർജന്റീന ടീമിന്റെ സന്ദർശനത്തിനു സാധിക്കും. മെസ്സിക്കും കൂട്ടർക്കും ഊഷ്മളമായ വരവേൽപ്പു സമ്മാനിക്കാൻ നാടാകെ ആവേശപൂർവ്വം ഒരുമിക്കാം.
2025ൽ അർജൻ്റീന ടീം കേരളത്തിൽ സൗഹൃദ മത്സരം കളിക്കാനെത്തുമെന്നും, ലയണൽ മെസ്സിയും കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കായികമന്ത്രി വി. അബ്ദുറഹിമാൻ ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചൻ്റ്‌സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായി ചര്‍ച്ച നടത്തിയെന്നും ഇവര്‍ ഒന്നിച്ച് ഈ മത്സരം കേരളത്തില്‍ സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പൂർണ മേൽനോട്ടത്തിൽ ആയിരിക്കും മത്സരം സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.