ആര് എന്നത് വിഷയമല്ല, പാർട്ടിക്ക് അകത്ത് പറയേണ്ടത് പുറത്തു പറഞ്ഞത് തെറ്റ്; എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് എം. വി. ഗോവിന്ദൻ

സിപിഐഎം സംസ്ഥാന സമ്മേളനം അം​ഗീകരിച്ച പുതിയ സംസ്ഥാന കമ്മിറ്റിയിലാണ് എ. പത്മകുമാ‍ർ അതൃപ്തി പരസ്യമാക്കിയത്. വീണാ ജോർജിനെ സെക്രട്ടേറിയറ്റിലെ സ്ഥിരം ക്ഷണിതാവാക്കിയിട്ടും തന്നെ അവ​ഗണിച്ചതിൽ പ്രതിഷേധിച്ച് ഉച്ചഭക്ഷണത്തിന് പോലും നില്‍ക്കാതെയാണ് പത്മകുമാർ സമ്മേളന നഗരിയില്‍ നിന്ന് മടങ്ങിയത്.
ആര് എന്നത് വിഷയമല്ല, പാർട്ടിക്ക് അകത്ത് പറയേണ്ടത് പുറത്തു പറഞ്ഞത് തെറ്റ്; എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് എം. വി. ഗോവിന്ദൻ
Published on


സിപിഐഎമ്മിനെതിരെ പരസ്യ പ്രസ്താവന നടത്തിയ എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിക്ക് അകത്ത് പറയേണ്ടത് പുറത്തു പറഞ്ഞത് സംഘടനാപരമായി തെറ്റെന്നും എത്ര കാലം പ്രവർത്തിച്ചു എന്നത് മാനദണ്ഡമല്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.


പരസ്യപ്രസ്താവന നടത്തിയാൽ അവർക്കെതിരെ നടപയിയുണ്ടാകും. അത് ആര് എന്ന് പ്രശ്നമില്ല. പഴയ നേതാക്കളും പുതിയവരും ചേർന്ന കൂട്ടായ നേതൃത്വം ആണ് പാർട്ടി ഉദ്ദേശിക്കുന്നത്.മെറിറ്റും മൂല്യവുമാണ് മാനദണ്ഡം.മെറിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തർക്കും ബോധ്യപ്പെടേണ്ടതാണ്. ബോധ്യപ്പെടാത്തവർക്ക് അത് ബോധ്യപ്പെടുത്തും. പി.ജയരാജനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് എല്ലാവരുടെ കാര്യത്തിലും ഈ കാര്യങ്ങളെല്ലാം ഉൾപ്പെട്ടതാണെന്നായിരുന്നു മറുപടി.


മന്ത്രി വീണാ ജോര്‍ജിനെ സിപിഐഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കിയതിന് എതിരെ എ. പത്മകുമാ‍ർ നടത്തിയ പ്രതികരണത്തില്‍ നടപടി ഉണ്ടായേക്കുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. വിഷയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാന‌മെടുക്കുമെന്നും, വിഷയം സംസ്ഥാന നേതൃത്വം വിശദമായി ചർച്ച ചെയ്യുമെന്നും സൂചനയുണ്ടായിരുന്നു.

സിപിഐഎം സംസ്ഥാന സമ്മേളനം അം​ഗീകരിച്ച പുതിയ സംസ്ഥാന കമ്മിറ്റിയിലാണ് എ. പത്മകുമാ‍ർ അതൃപ്തി പരസ്യമാക്കിയത്. വീണാ ജോർജിനെ സെക്രട്ടേറിയറ്റിലെ സ്ഥിരം ക്ഷണിതാവാക്കിയിട്ടും തന്നെ അവ​ഗണിച്ചതിൽ പ്രതിഷേധിച്ച് ഉച്ചഭക്ഷണത്തിന് പോലും നില്‍ക്കാതെയാണ് പത്മകുമാർ സമ്മേളന നഗരിയില്‍ നിന്ന് മടങ്ങിയത്. വൈകാതെ പ്രതിഷേധത്തിന്റെ പരോക്ഷ സൂചന അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും പ്രൊഫൈല്‍ പിക്ച്ചർ മാറ്റുകയും ചെയ്തിരുന്നു. ചതിവ്, വഞ്ചന, അവഹേളനം, 52 വർഷത്തെ ബാക്കിപത്രം, ലാൽ സലാം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. നിമിഷങ്ങള്‍ക്കകം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.


സംഭവം വിവാദമായതോടെ പ്രതികരണത്തില്‍ തെറ്റുപറ്റിയെന്നും എ. പത്മകുമാ‍ർ പറഞ്ഞിരുന്നു. വൈകാരികമായി പ്രതികരിച്ചുപോയതാണ്. പരസ്യപ്രതികരണം നടത്തിയത് തെറ്റായിപ്പോയി. തെറ്റ് ബോധ്യമായപ്പോൾ തിരുത്തി. എന്ത് നടപടി വന്നാലും സ്വീകരിക്കും. താൻ ജനപ്രതിനിധി ആകാൻ വന്ന ആളല്ല എന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. പാർട്ടിക്ക് പൂർണമായും വിധേയനാണെന്നും രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയപ്പോൾ പിടിച്ച കൊടി മരണം വരെയും പിടിക്കണമെന്നാണ് ആഗ്രഹമെന്നും അനുവദിച്ചാൽ അങ്ങനെയാകുമെന്നും എ. പത്മകുമാര്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com