വിഖ്യാത കവിത 'ഹം ദേഖേങ്കേ' ചൊല്ലിയതിനും കേസ്; സാംസ്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് നാഗ്പൂർ പൊലീസ്

വിഖ്യാത കവിത 'ഹം ദേഖേങ്കേ' ചൊല്ലിയതിനും കേസ്; സാംസ്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് നാഗ്പൂർ പൊലീസ്

വീര സതീദാറെ അനുസ്മരിക്കാന്‍ നടത്തിയ പരിപാടിയില്‍ ഒരു കൂട്ടം യുവ സാംസ്കാരിക പ്രവർത്തകർ ഫൈസിൻ്റെ പ്രശസ്തമായ ഹം ദേഖേങ്കെയുടെ വരികൾ ആലപിക്കുകയുണ്ടായി. ഇതാണ് കേസ് എടുക്കാനുള്ള പ്രകോപനം
Published on

വിഖ്യാത ഉർദു കവി ഫൈസ് അഹമ്മദ് ഫൈസിൻ്റെ ഹം ദേഖേങ്കേ എന്ന കവിത ചൊല്ലിയ യുവ സാംസ്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് നാഗ്പൂർ പൊലീസ്. എഴുത്തുകാരനും, പത്രപ്രവർത്തകനും, ചിന്തകനുമായ വീര സതീദാറിൻ്റെ അനുസ്മരണ ചടങ്ങിൽ കവിത ആലപിച്ചതിനാണ് ഈ വിചിത്ര നടപടി.

ഒരു കാലത്ത് യുവതയുടെ ഞെരമ്പിൽ തുടിച്ച ചെറുത്തുനിൽപ്പിൻ്റെ ശബ്ദമായിരുന്നു ഫൈസ് അഹമ്മദ് ഫൈസിൻ്റെ വിപ്ലവ കവിതകൾ. പ്രശസ്തമായ ഹം ദേഖേങ്കേ എന്ന കവിതയാണ് അതിലൊന്ന്. ആ കവിത ചൊല്ലിയതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിക്കൊണ്ടാണ് മഹാരാഷ്ട്ര പൊലീസിൻ്റെ വിചിത്ര നടപടി അരങ്ങേറിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരനും കവിയും അഭിനേതാവുമായിരുന്ന വീര സതീദാറെ അനുസ്മരിക്കാന്‍ നടത്തിയ പരിപാടിയില്‍ ഒരു കൂട്ടം യുവ സാംസ്കാരിക പ്രവർത്തകർ ഫൈസിൻ്റെ പ്രശസ്തമായ ഹം ദേഖേങ്കെയുടെ വരികൾ ആലപിക്കുകയുണ്ടായി. ഇതാണ് കേസ് എടുക്കാനുള്ള പ്രകോപനം.

1979ല്‍ പാകിസ്ഥാനിലെ ജനറല്‍ സിയാ ഉൾ ഹഖിൻ്റെ പട്ടാള ഭരണത്തിനെതിരായ വിമർശനമായാണ് ഫൈസ് അഹമ്മദ് ഫൈസ് ഉർദു കവിതയായ ഹം ദേഖേങ്കേ എഴുതിയത്. എന്നാൽ കവിതയിൽ രാജ്യദ്രോഹ പ്രവണതയുണ്ടെന്നാണ് പൊലീസിൽ പരാതി നൽകിയ നാഗ്പൂർ സ്വദേശി ദത്താത്രേയ ഷിർക്കെയുടെ വാദം. ഈ കവിത ചൊല്ലുന്നത് രാജ്യദ്രോഹമാണെന്ന് ഒരു മറാത്തി ചാനലിൽ വന്ന റിപ്പോർട്ടുകൾ ഉദ്ധരിച്ചായിരുന്നു പരാതി.

രാജ്യം പാകിസ്ഥാൻ സൈന്യത്തിനെതിരെ ധീരമായി പോരാടിയ സമയത്ത്, നാഗ്പുരിലെ തീവ്ര ഇടതുപക്ഷം പാക് കവിയുടെ വരികൾ ആലപിച്ചെന്നാണ് പരാതിയിലെ വാദം. ഷിർക്കെ പരാതി നൽകിയതോടെ പരിപാടിക്കും സംഘാടകർക്കുമെതിരെ കേസെടുത്തു. കമ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്ന ഫൈസിന്റെ കവിതയിലെ ഒരു ഭാഗം ഇന്ത്യൻ സര്‍ക്കാരിന് ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു.

എന്നാൽ ബ്രിട്ടീഷ് അധീശകാലത്ത് ഇപ്പോൾ പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ചയാളാണ് ഫൈസ്. അദ്ദേഹത്തിന്റെ വിപ്ലവ പ്രവർത്തന കാലത്തിന്റെ മുഖ്യപങ്കും ഇന്ത്യ-പാക് വിഭജനത്തിനും മുൻപായിരുന്നു എന്നതാണ് സത്യം.

News Malayalam 24x7
newsmalayalam.com