ഇത്തവണ ആരെ തുണയ്ക്കും; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഡൽഹിയിലെ പ്രധാന മണ്ഡലങ്ങൾ

സോംനാഥ് ഭാരതി അത്രമേൽ അപ്രമാദിത്യം നേടിയ മാൾവിയ നഗറിൽ ഇത്തവണ പൊടിപാറുകയാണ്. മണ്ഡലം എങ്ങനെയും കീഴടക്കാൻ ശക്തനായ സതീഷ് ഉപാധ്യായയെ ആണ് ബിജെപി നിർത്തിയിരിക്കുന്നത്.
ഇത്തവണ ആരെ തുണയ്ക്കും; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഡൽഹിയിലെ പ്രധാന മണ്ഡലങ്ങൾ
Published on

അരവിന്ദ് കെജ്‌രിവാൾ മൽസരിക്കുന്ന ന്യൂഡൽഹി സീറ്റിനു പുറമെ ഡൽഹിയിലെ അരഡസനിലേറെ മണ്ഡലങ്ങൾ ഇക്കുറി ദേശീയ ശ്രദ്ധ നേടിയവയാണ്. മാൾവ്യനഗറും കൽക്കാജിയും രോഹിണിയുമെല്ലാം ആംആദ്മി പാർട്ടിക്കും ബിജെപിക്കും നിർണായകമാണ്.


പതിനഞ്ചുവർഷം കോൺഗ്രസ് മാത്രം ജയിച്ചിരുന്ന മണ്ഡലമാണ് മാൾവിയ നഗർ. അവിടെ കഴിഞ്ഞ 2 തെരഞ്ഞെടുപ്പിലും ആംആദ്മി പാർട്ടിയുടെ സോംനാഥ് ഭാരതി ജയിച്ചത് അൻപതു ശതമാനത്തിലേറെ വോട്ട് നേടിയാണ്. സ്വന്തം മണ്ഡലത്തിൽ വെറും 2856 വോട്ടുമായി കോൺഗ്രസ് മൂന്നാംസ്ഥാനത്തേക്കു പോവുകയും ചെയ്തു.

സോംനാഥ് ഭാരതി അത്രമേൽ അപ്രമാദിത്യം നേടിയ മാൾവിയ നഗറിൽ ഇത്തവണ പൊടിപാറുകയാണ്. മണ്ഡലം എങ്ങനെയും കീഴടക്കാൻ ശക്തനായ സതീഷ് ഉപാധ്യായയെ ആണ് ബിജെപി നിർത്തിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് 2856 വോട്ടിലേക്കു വീണുപോയ കോൺഗ്രസ് ഇത്തവണ വിട്ടുകൊടുക്കാനുള്ള മാനസികാവസ്ഥയിലും അല്ല.

ജിതേന്ദ്ര കുമാർ കൊച്ചാറിനെ ഇറക്കി കളം പിടിക്കുകയാണ്. എഎപിയുടെ ശ്രദ്ധേയമുഖമായി ഇമ്രാൻ ഹുസൈൻ മൽസരിക്കുന്ന ബല്ലിമാരനിൽ കോൺഗ്രസ് മുതിർന്ന നേതാവ് ഹാറൂൺ യൂസഫിനെയാണ് ഇറക്കിയിരിക്കുന്നത്. മുസ്ലിം വോട്ടുകൾ ഭിന്നിക്കുമ്പോൾ ജയിച്ചുകയറാം എന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ കമൽ ബാഗ്രി വിടെ തീവ്രഹിന്ദുത്വ പ്രചാരണവുമായി കളം നിറയുന്നത്.

മുഖ്യമന്ത്രി അതീഷി സിങ്ങിന്‍റെ കൽക്കാജിയിലാണ് കോൺഗ്രസ് മറ്റൊരു അണ കെട്ടിയിരിക്കുന്നത്. അൾകാ ലാംബയെ ഇറക്കി പ്രവചനാതീതമാക്കിയിരിക്കുകയാണ് മണ്ഡലം. അവിടെ പരമ്പരാഗത ഹിന്ദുവോട്ടുകളിൽ വിജയം സ്വപ്നം കാണുകയാണ് മണിക്കൂറിൽ 30 വിവാദമുണ്ടാക്കുന്ന ബിജെപിയുടെ രമേഷ് ബിധൂഡി.

ഒരു ലക്ഷത്തി തൊണ്ണൂറായിരം വോട്ടർമാരാണ് കൽക്കാജിയിലുള്ളത്. ഓഖ്ലയിലെ കിരീടം വയ്ക്കാത്ത രാജാവാണ് അമാനത്തുള്ള ഖാൻ. 2015ൽ ഭൂരിപക്ഷം അറുപതിനായിരം. 2020ൽ ഭൂരിപക്ഷം 71,827. ഒരു ലക്ഷത്തി തൊണ്ണൂറ്റിയേഴായിരം പേർ വോട്ട് ചെയ്തതിൽ ഒരു ലക്ഷത്തി മുപ്പതിനായിരവും നേടിയാണ് അമാനത്തുള്ള ജയിച്ചത്. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജംഗ്പുരയിൽ കന്നിമൽസരമാണ്. കോൺഗ്രസിന്‍റെ തർവീന്ദർ സിങ് മർവായും ബിജെപിയുടെ ഫർഹാദ് സൂരിയുമാണ് ഇവിടെ മൽസരിക്കുന്നത്.

മനീഷ് സിസോദിയ മാറി അവഥ് ഓഝ മൽസരിക്കുന്ന പത്പർഗഞ്ചിൽ ബിജെപിയുടെ രവീന്ദർ നേഗിയും കോൺഗ്രസിന്‍റെ അനിൽ ചൌധരിയും തുല്യസാധ്യതകളുള്ളവരാണ്. എഎപിയുടെ സത്യേന്ദ്ര ജെയിൻ മൽസരിക്കുന്ന ഷാകുർ ബസ്തിയിലും ഇത്തവണ ത്രികോണ മൽസരപ്രഭയാണ്. ബിജെപിയുടെ കർണെയിൽ സിങ്ങും കോൺഗ്രസിന്‍റെ സതീഷ് ലൂത്ത്രയുമാണ് മൽസരം പ്രവചനാതീതമാക്കുന്നത്. ബിജെപി-എഎപി മൽസരം എന്നു പറയുമ്പോൾതന്നെ ഇത്തവണ നിരവധി മണ്ഡലങ്ങളിൽ ത്രികോണപ്പോരാണ് .

Related Stories

No stories found.
News Malayalam 24x7
newsmalayalam.com