
ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിനെതിരെ ബിജെപി ഉയർത്തിയ അഴിമതി ആരോപണങ്ങൾ കല്ലുവച്ച നുണയാണെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ. മുരളി. ബാങ്കിനെതിരെയുള്ള പ്രചരണങ്ങൾക്കെതിരെ ചെർപ്പുളശ്ശേരിയിൽ നടന്ന സഹകാരി കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യർ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയായാണ് സഹകാരി കൂട്ടായ്മ സംഘടിപ്പിച്ചത്. ബാങ്കിനെതിരെ നടക്കുന്നത് ഒറ്റപ്പെട്ട നീക്കമല്ലെന്നും കേരളത്തിലെ സഹകരണ മേഖലയെ തകർക്കുകയെന്നത് കേന്ദ്ര സർക്കാരിൻ്റെ അജണ്ടയാണെന്നും എം.ആർ. മുരളി പറഞ്ഞു.
കല്ലുവച്ച നുണകളാണ് ബാങ്കിനെതിരെ പറയുന്നത്. രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിലുണ്ട്. അതുകൊണ്ട് ഈ മേഖലയെ തകർത്ത് നിക്ഷേപങ്ങൾ വൻകിട ബാങ്കുകളിൽ എത്തിക്കാനാണ് നീക്കമെന്നും എം.ആർ. മുരളി ആരോപിച്ചു.
സിപിഎം നേതാക്കളും വിവിധ സഹകരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരും മുൻ ഭരണസമിതി അംഗങ്ങളും ജീവനക്കാരും കൂട്ടായ്മയിൽ പങ്കെടുത്തു. സിപിഎം നിയന്ത്രണത്തിലുള്ള ചെർപ്പുളശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിനെതിരെ ആരോപണങ്ങളുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു. ഒരു രേഖയുമില്ലാതെയാണ് സിപിഎം നേതാക്കൾക്ക് വായ്പ നൽകുന്നതെന്ന് സന്ദീപ് വാര്യ ആരോപിച്ചിരുന്നു.
വിമുക്ത ഭടനേയും ഭാര്യയേയും കബളിപ്പിച്ച് ഒരു ലക്ഷം രൂപ ബാങ്ക് തട്ടിയെടുത്തതായി സന്ദീപ് വാര്യർ ആരോപിച്ചു. വായ്പാ തട്ടിപ്പിനെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.