
മലപ്പുറം എടക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി മന്ത്രി ആർ ബിന്ദു. മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്. വിഷയത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
'ഭിന്നശേഷിത്വവുമായി ബന്ധപ്പെട്ട അജ്ഞതയാണോ സംഭവത്തിലേക്ക് വഴിതെളിച്ചതെന്ന വ്യാഖ്യാനം സംഭവത്തിൻ്റെ ഗൗരവം ഒട്ടും കുറയ്ക്കുന്നില്ല. റിപ്പോർട്ട് ലഭിച്ചയുടനെ മറ്റു നടപടികൾ കൈക്കൊള്ളും. ജിതിനും കുടുംബത്തിനും നീതി ഉറപ്പാക്കുമെന്നും '- മന്ത്രി ആർ ബിന്ദു പറഞ്ഞു.
എടക്കര സ്വദേശി ജിതിനാണ് ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാൻ ഒരു വീട്ടില്‍ കയറിയതിന് ക്രൂരമായി മര്‍ദനമേറ്റത്. ജിതിൻ ലഹരി ഉപയോഗിച്ചിരുന്നെന്നാരോപിച്ചായിരുന്നു മർദ്ദിച്ചതെന്ന് ജിതിന്‍റെ പിതാവ് അലവിക്കുട്ടി ആരോപിച്ചു. ശരീരത്തിന്‍റെ പല ഭാഗങ്ങളിലായി പരിക്കേറ്റ ജിതിൻ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.