ഈ വർഷവും നഷ്ടം തുടർന്ന് മലയാള സിനിമ; നഷ്ടക്കണക്ക് പുറത്തുവിട്ട് നിർമാതാക്കൾ

ഫെബ്രുവരിയിലെ തിയേറ്റർ വരുമാന കണക്കുകൾ മാത്രമാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഈ വർഷവും നഷ്ടം തുടർന്ന് മലയാള സിനിമ; നഷ്ടക്കണക്ക് പുറത്തുവിട്ട് നിർമാതാക്കൾ
Published on
Updated on


മലയാള സിനിമയുടെ ഫെബ്രുവരിയിലെ നഷ്ടക്കണക്ക് പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 2025 ഫെബ്രുവരിയിലെ കണക്കുകൾ മാത്രമാണ് അസോസിയേഷൻ പുറത്തുവിട്ടിരിക്കുന്നത്.



ഫെബ്രുവരിയിൽ തിയേറ്ററിൽ ഓടിയ 17 സിനിമകളിൽ ലാഭം നേടിയ ഒരു ചിത്രം പോലും ഇല്ലെന്നാണ് സംഘടനയുടെ പ്രധാന വാദം. അതിൽ നാല് സിനിമകൾ മാത്രമാണ് ഇപ്പോഴും ഓടുന്നതെന്നും അവ പോലും ലാഭത്തിൽ എത്തിയിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. തിയേറ്റർ വരുമാന കണക്കുകൾ മാത്രമാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.



13 കോടി മുടക്കിയ കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരിയിൽ മാത്രം നേടിയത് 11 കോടി രൂപയാണെന്ന് നിർമാതാക്കൾ കണക്കുകൾ പുറത്തുവിട്ടു. അതേസമയം, വൻ വിജയമായ ചിത്രം മാർച്ച് മാസത്തിൽ നേടിയ കണക്കുകൾ വെളിപ്പെടുത്താതെയാണ് ഇപ്പോഴത്തെ ഈ ആരോപണം അവർ ഉയർത്തുന്നത്. കുഞ്ചാക്കോ ബോബൻ്റെ കരിയറിലെ വൻവിജയമായ ചിത്രം നിലവിൽ ഏകദേശം 30 കോടി പിന്നിട്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

10 കോടി മുടക്കിയ 'ഗെറ്റ് സെറ്റ് ബേബി' ഒന്നര കോടി രൂപ പോലും നേടിയില്ലെന്നും അഞ്ച് കോടിയിലേറെ മുടക്കിയ 'മച്ചാൻ്റെ മാലാഖ' നേടിയത് 40 ലക്ഷം മാത്രമാണെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. ആൻ്റണി പെപ്പെ നായകനായ ദാവീദിന് ഉണ്ടായത് ആറര കോടി രൂപയുടെ നഷ്ടമാണ്. പൈങ്കിളിക്ക് രണ്ടര കോടി രൂപയുടേയും നഷ്ടമുണ്ടായി.

News Malayalam 24x7
newsmalayalam.com