വിവാദങ്ങളുടെ പെരുമഴ, ബോക്സോഫീസിൽ തേരോട്ടം; 250 കോടിയും കടന്ന് എമ്പുരാൻ

വിവാദങ്ങളുടെ പെരുമഴ, ബോക്സോഫീസിൽ തേരോട്ടം; 250 കോടിയും കടന്ന് എമ്പുരാൻ

പാൻ ഇന്ത്യൻ ചിത്രമെന്ന രീതിയിൽ വന്ന എമ്പുരാനിൽ, ഗുജറാത്ത് കലാപത്തെ സംബന്ധിച്ച റെഫറൻസുകളെ ചൊല്ലി സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്ന് വ്യാപക സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു.രാഷ്ട്രീയ വിമർശത്തിനപ്പുറം പൃഥിരാജിനും, മോഹൻലാലിനും നേരെ കടുത്ത അധിക്ഷേപങ്ങളാണ് ഉയർന്നത്.
Published on

മലയാള സിനിമ ആവേശത്തോടെ കാത്തിരുന്ന ഒന്നാണ് എമ്പുരാൻ. എന്നാൽ റിലീസ് കഴിഞ്ഞാണ് ചിത്രം സിനിമാലോകത്തെ ഞെട്ടിച്ചത്. കടുത്ത വിവാദങ്ങളും സൈബർ ആക്രമണങ്ങളും , രാഷ്ട്രീയ വാക്പോരുകളും വരെ ചിത്രം നേരിടേണ്ടതായി വന്നു. സെൻസർ ബോർഡ് വീണ്ടു കത്രികവച്ച് ചിത്രം റിറിലീസ് ചെയ്യുന്ന സ്ഥിതിവരെയെത്തി..

ഈ വിവാദങ്ങളൊന്നും തന്നെ എമ്പുരാൻ്റെ ബോക്സോഫീസ് കളക്ഷനുകളെ ബാധിച്ചിട്ടില്ല എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഇതിനോടകം 250 കോടി മറികടന്ന് എമ്പുരാൻ മുന്നോട്ട് കുതിക്കുകയാണ്. എമ്പുരാൻ ആദ്യ പതിപ്പിന് 24 കട്ടുകൾ വരുത്തിയ ശേഷമുള്ള ആദ്യ ദിനമെന്ന രീതിയിൽ ബോക്സോഫീസ് കളക്ഷനിൽ നേരിയ ഇടിവുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രം നിർമാതാക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചില്ലെന്നാണ് നിലവിലെ കണക്കുകൾ പറയുന്നത്.

മാർച്ച് 27നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ മലയാളത്തിലെ എക്കാലത്തേയും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന നിലയിൽ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്തിയത്.

പാൻ ഇന്ത്യൻ ചിത്രമെന്ന രീതിയിൽ വന്ന എമ്പുരാനിൽ, ഗുജറാത്ത് കലാപത്തെ സംബന്ധിച്ച റെഫറൻസുകളെ ചൊല്ലി സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്ന് വ്യാപക സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു.രാഷ്ട്രീയ വിമർശത്തിനപ്പുറം പൃഥിരാജിനും, മോഹൻലാലിനും നേരെ കടുത്ത അധിക്ഷേപങ്ങളാണ് ഉയർന്നത്.

ഇതിന് പിന്നാലെ നടൻ മോഹൻലാൽ മാപ്പ് പറയുകയും, നിർമാതാവ് ആൻ്റണി പെരുമ്പാവൂരിൻ്റെ പ്രസ്താവനപ്രകാരം 24 റീ എഡിറ്റുകൾ നടത്തുകയും ചെയ്തിരുന്നു. രണ്ട് മിനിറ്റോളമാണ് പുതിയ പതിപ്പിൽ കുറയുന്നത്. നേരത്തെ ചിത്രത്തിൻ്റെ ആഗോള കളക്ഷൻ ആദ്യ അഞ്ച് ദിവസം കൊണ്ട് തന്നെ 200 കോടി കടന്നിരുന്നു. വിദേശ കളക്ഷനിൽ അതിവേഗം 100 കോടി പിന്നിടുന്ന ആദ്യ മലയാള ചിത്രമായും ഈ മോഹൻലാൽ സിനിമ മാറിയിരുന്നു.


News Malayalam 24x7
newsmalayalam.com