
അന്തരിച്ച മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രന് വിട നൽകാനൊരുങ്ങി നാട്. സംസ്കര ചടങ്ങുകൾ ഇന്ന് പൂർത്തിയാകും. പൊതു ദർശനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. പറവൂർ ചേന്ദമംഗലം പാലിയം തറവാട് വീട്ടിൽ പൊതുദർശനം ഉണ്ടാവില്ലെന്ന് കുടുംബം അറിയിച്ചു.
കഴിഞ്ഞ ദിവസം പൂങ്കുന്നത്തെ വീട്ടിൽ നടത്തിയ പൊതുദർശനത്തിൽ സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രവർത്തകരും നൂറ് കണക്കിന് സംഗീതപ്രേമികളുമാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. മമ്മൂട്ടി അടക്കമുളള താരങ്ങൾ പൂങ്കുന്നത്തെ വീട്ടിലെത്തിയാണ് അന്തിമോപചാരം അർപ്പിച്ചത്.
ജനുവരി ഒൻപതാം തീയതി രാത്രി 7.54 ഓടെയാണ് മലയാളത്തിന്റെ പ്രിയ ഗായകൻ അന്തരിച്ചത്. തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഏറെക്കാലമായി അർബുദം അടക്കമുള്ള വിവിധ രോഗങ്ങൾക്കു ചികിൽസയിലായിരുന്നു. ദീർഘകാലം ഗാനരംഗത്തു നിന്നു വിട്ടുനിന്ന ശേഷം മടങ്ങിവരവിനുള്ള ഒരുക്കത്തിലായിരുന്നു. അദ്ദേഹം.