
ബലാത്സംഗക്കേസുകളില്‍ പരമാവധി ശിക്ഷ ശുപാർശ ചെയ്യുന്ന ബില്‍ നിയമസഭയിൽ അവതരിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. അപരാജിത വനിതാ ശിശു ബിൽ 2024 ആണ് അവതരിപ്പിച്ചത്. ബിൽ പാസായിക്കഴിഞ്ഞാൽ, അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉറപ്പാക്കാൻ പൊലീസിൽ പ്രത്യേക അപരാജിത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് മമത പറഞ്ഞു. ഭേദഗതി പാസാക്കി അംഗീകരിക്കപ്പെട്ടാൽ അത് ഇന്ത്യയുടെ നാഴികക്കല്ലാകുമെന്നും അവർ പറഞ്ഞു.
കൊൽക്കത്തയാണ് ഏറ്റവും സുരക്ഷിത നഗരമെന്ന് അവകാശപ്പെട്ട മമത, മോദി ദേശീയ അപമാനമാണെന്നും ,അദ്ദേഹത്തോട് രാജിവയ്ക്കണമെന്ന് അവശ്യപ്പെടാനും പറഞ്ഞു. ബിജെപി ബലാത്സംഗക്കേസ് പ്രതികളെ മോചിപ്പിച്ച ശേഷം മാലയിട്ട് സ്വാഗതം ചെയ്യുന്നതായും മമത ആരോപിച്ചു.
ബലാത്സംഗ കേസുകളിൽ കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം പാസാക്കാനുള്ള ആലോചനയിലായിരുന്നു ബംഗാൾ സര്‍ക്കാര്‍. അടുത്ത് തന്നെ നിയമസഭ വിളിക്കുമെന്നും പത്ത് ദിവസത്തിനകം ബില്‍ പാസാക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങൾക്ക് കർശന വ്യവസ്ഥകൾ ഭാരതീയ ന്യായ സംഹിതയിൽ ഇല്ലെന്ന് മമത കുറ്റപ്പെടുത്തിയിരുന്നു. ബലാത്സംഗ കേസുകളിൽ കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം പാസാക്കുമെന്നും, പത്ത് ദിവസത്തിനകം ബില്‍ പാസാക്കുമെന്നും. ഗവർണർ എതിർത്താൽ രാജ്ഭവന് മുന്നിൽ കുത്തിയിരിക്കാനും മടിക്കില്ലെന്നും - മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു.