
കിണറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന യുവാവിനെ മൂന്ന് ദിവസത്തിനു ശേഷം ജീവനോടെ പുറത്തെടുത്തു. തായ്-മ്യാൻമർ അതിർത്തിക്കടുത്തുള്ള തക് പ്രവിശ്യയിലെ മെയ് സോട്ടിലാണ് സംഭവം നടന്നത്. കിണറ്റിനകത്ത് കിടന്ന് സഹായത്തിനായി കരഞ്ഞു വിളിച്ച യുവാവിനെ പ്രദേശവാസികൾ ആദ്യം പരിഗണിച്ചില്ല. കിണറ്റിനകത്തുനിന്നും കേട്ട വിചിത്രമായ ശബ്ദം പ്രേതമാണെന്ന് ധരിച്ച ആളുകൾ ആദ്യം പേടിച്ചു മാറിപ്പോകുകയായിരുന്നു. പിന്നീട് വിവരം പൊലീസിനെ അറിച്ചു.
നവംബർ 24 -നാണ് തക് പ്രവിശ്യയിലെ ഗ്രാമവാസികൾ തങ്ങളുടെ ഗ്രാമത്തോട് ചേർന്നുള്ള വനത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളിൽ നിന്ന് വിചിത്രമായ കരച്ചിൽ ശബ്ദം കേൾക്കുന്നതായി ലോക്കൽ പൊലീസിൽ അറിയിച്ചത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് യുവാവിനെ കിണറ്റിനകത്ത് കണ്ടെത്തിയത്. വനത്തിനുള്ളിലെ 12 മീറ്റർ ആഴമുള്ള ഇടുങ്ങിയ കിണറിന്റെ അടിയിലാണ് ഇയാൾ അകപ്പെട്ടു പോയത്. തളർന്ന് അവശനായ അവസ്ഥയിലായിരുന്നു ഇയാള കണ്ടെത്തിയത്.
അരമണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിലൂടെയാണ് യുവാവിനെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ശരീരത്തിൽ ഉടനീളം മുറിവുകളും തലയിലും കൈയിലും ഗുരുതരമായ പരിക്കുകളും ഏറ്റിട്ടുണ്ട്.പുറത്തെടുത്ത് വൈകാതെ തന്നെ യുവാവിന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കി. വിവർത്തകരുടെ സഹായത്തോടെ പൊലീസ് ഇയാളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ലിയു ചുവാനി എന്ന 22 -കാരനാണ് താനെന്നും മൂന്നു പകലും മൂന്ന് രാത്രിയും ഭക്ഷണവും വെള്ളവും ഇല്ലാതെ കിണറിനുള്ളിൽ കുടുങ്ങി കിടന്നത്. സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും ആരും രക്ഷപ്പെടുത്താൻ എത്തിയില്ലെന്നും ലിയു പൊലീസിനോട് പറഞ്ഞു. എന്നാൽ തായ്‌ലൻഡ്-മ്യാൻമർ അതിർത്തിയിൽ ഇയാൾ എങ്ങനെ എത്തിയെന്ന് വ്യക്തമല്ല. ഇമിഗ്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് അധികൃതർ. തായ്‌ലൻഡിലെ യൂണിവേഴ്സൽ ഡെയ്‌ലി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.