
കൊല്ലം കുമ്മിളിൽ കാമുകിയുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് സതീഷാണ് പിടിയിലായത്. ഇയാള്‍ പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഈ വർഷം ജനുവരി 29നായിരുന്നു കേസിനാസ്പദമായ സംഭവം.
ഭാര്യയെ രണ്ടാം പ്രതിയായ കാമുകി സുജിത തന്റെ വീട്ടിൽ വിളിച്ചു വരുത്തി സതീഷുമായി ചേർന്ന് നിലത്തിട്ട് ചവിട്ടുകയും കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. സതീഷ് തന്റെ വീട്ടിൽ ഒളിച്ച് താമസിക്കുന്നുണ്ടെന്ന് പറഞ്ഞാണ് അവരെ സുജിത വിളിച്ചു വരുത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ശേഷം ഇവർ പൊലീസിൽ അറിയിക്കുകയായിരുന്നു.
പിന്നാലെ, പ്രതികൾ ഒളിവിൽ പോയെങ്കിലും, മാർച്ച് 28ന് രണ്ടാം പ്രതി സുജിതയെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. ഒളിവിലായിരുന്ന സതീഷ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളി. തുടർന്ന് കടയ്ക്കൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.