
തന്റെ ഒരു സഹോദരിയുടെ മൂന്ന് പ്രസവത്തിലും 'പേറ്റുഭ്രാന്ത്' ഉണ്ടായിരുന്നുവെന്നും ആരോഗ്യമന്ത്രിയായപ്പോൾ പെരിനാറ്റൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പദ്ധതി തയ്യാറാക്കിയിരുന്നതായും മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പെരിനാറ്റൽ സൈക്കോസിസിനെ കുറിച്ചുള്ള തൻ്റെ നേരിട്ടുള്ള അനുഭവങ്ങൾ ന്യൂസ് മലയാളത്തോട് പങ്കുവെക്കുകയായിരുന്നു അവർ.
"എന്റെ ഒരു സഹോദരിയുടെ മൂന്ന് പ്രസവത്തിലും വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അക്കാലത്തു പ്രസവിച്ചവർക്ക് ഉണ്ടാകുന്ന ഭ്രാന്ത് എന്ന് തന്നെയാണ് അതിനെ പറയുക. പിൽക്കാലത്ത് ആരോഗ്യമന്ത്രിയായപ്പോൾ പെരിനാറ്റൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പദ്ധതി തയ്യാറാക്കി. പ്രത്യേക പദ്ധതി കൊണ്ടുവരണമെന്ന് ഏറെ ആഗ്രഹിച്ചു. അത് നടപ്പിലാക്കാൻ ഒരുങ്ങിയപ്പോഴേക്കും കൊറോണ വന്ന് മുടങ്ങി," മുന്‍ ആരോഗ്യമന്ത്രി പറഞ്ഞു.
"കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്ന സംഭവങ്ങളുടെ സത്യാവസ്ഥ നേരിൽ കണ്ടു മനസിലാക്കാൻ ബെംഗളൂരുവിലെ നിംഹാൻസിൽ ചെന്നു. അവിടെയുള്ള മദർ-ബേബി കെയർ മനസ്സിൽ സ്വപ്നം കണ്ടു കേരളത്തിലെത്തി.. പക്ഷേ നടന്നില്ല... ആരോഗ്യവകുപ്പ് നേരിട്ടു ഇടപെടേണ്ട വിഷയം അതിലുണ്ടായിരുന്നു. അത് കൊണ്ടാണ് അതേക്കുറിച്ച് പഠിക്കാൻ ഏഷ്യയിലെ ഏകസ്ഥാപനത്തിൽ പോയത്," കെ.കെ. ശൈലജ പറഞ്ഞു.
"ഇത്രയും അതീവഗൗരവതരമായ വിഷയത്തിൽ ബോധവൽക്കരണം കൊണ്ട് കാര്യമില്ല... ചികിത്സ ഉറപ്പാക്കണം. ഇത് ചികിത്സിച്ചാൽ മാറുന്ന അസുഖമാണ്. പെരിനാറ്റൽ സൈക്കോസിസ് ക്രിമിനൽ കേസുകളിലെ അമ്മമാർക്ക് തക്ക ചികിത്സ ഉറപ്പാക്കണം. അതിനു വേണ്ടി നിയമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയോ... പുതിയ നിയമം കൊണ്ടുവരുകയോ വേണം. അല്ലാതെ ശിക്ഷിക്കുകയല്ല വേണ്ടത്... സർക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട ഗൗരവ വിഷയം ആണിത്," കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.
വിശദമായ വാർത്താ റിപ്പോർട്ട് കാണാം...