
2020 ഡിസംബർ നാല്, കാസർഗോഡ് ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ FIR no. 671/2020. 174, altered 302 വകുപ്പുകൾ ചുമത്തിയ ശാരദ എന്ന മുപ്പതുകാരി. തൻ്റെ ഒന്നര വയസുള്ള ഏക മകനെ കിണറ്റിലെറിഞ്ഞു കൊന്നെന്നാണ് ശാരദയുടെ പേരിലുള്ള കേസ്.
എന്തിനായിരുന്നു, എങ്ങനെയായിരുന്നു കുഞ്ഞിനെ കൊന്നതെന്നോ കൊല്ലാനുള്ള കാരണമോ ഇന്നും ശാരദയ്ക്ക് ഓർമ്മയില്ല. പക്ഷേ പതിനഞ്ച് അംഗങ്ങളുള്ള ഭർതൃവീട്ടിൽ ഗർഭകാലം തൊട്ടേ കടന്നുപോയ മാനസിക ശാരീരിക സംഘർഷങ്ങൾ ഇപ്പോഴും വേട്ടയാടുന്നു.
സംഭവത്തെത്തുടർന്ന് റിമാന്റിലായ ശാരദയെ മൂന്നു മാസം കാസർഗോഡ് ഹോസ്ദുർഗ് ജയിലിലടച്ചു. തുടർന്ന് സ്വന്തം ആൾജാമ്യത്തിലിറങ്ങിയ ശാരദ പുത്തൂരിലെ വീട്ടിലേക്ക് മടങ്ങി. നാല് മാസങ്ങൾക്ക് ശേഷം മലയാളമോ ഇംഗ്ലീഷോ അറിയാത്ത ശാരദയെ തേടി ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന കുറ്റത്തിന് ബദിയടുക്ക പൊലീസ് വീട്ടിലെത്തി. കർണാടകയിലെ പുത്തൂരിൽ നിന്നും കാസർഗോട്ടെ കാട്ടുകുക്കെയിലേക്ക് കല്യാണം കഴിച്ചെത്തിയ ശാരദയുടെ മാതൃഭാഷ തുളുവാണ്.
ജയിലിൽ നിന്നിറങ്ങിയ ശാരദയെ കേസിൽ നിന്നും കൂറുമാറി രക്ഷിക്കാമെന്ന വാഗ്ദാനം നൽകി ഭർത്താവ് ബാബു വിവാഹമോചനം നേടി. ഒരിക്കൽ പോലും ഒന്നും ചോദിക്കാതെ പറയാതെ നയപൈസ ജീവനംശം പോലും നൽകാതെ പ്രിയപ്പെട്ടവൻ പിരിഞ്ഞുപോയത് വലിയ ആഘാതമായി. എന്നിട്ടും കേസ് തീർന്നില്ല എന്നത് കൂടുതൽ തളർത്തുന്നു.
എന്തിനായിരുന്നു കേസ് തീരുംമുന്നേ വിവാഹമോചനം ചെയ്തത് എന്നറിയാൻ ബാബു തന്നെ മറുപടി പറയണം. തേടി കാസർഗോട്ടെ ഒരു അതിർത്തിഗ്രാമത്തിലെത്തിൽ ജീവിക്കുന്ന ബാബു ഇപ്പോൾ പുനർവിവാഹിതനായിരിക്കുന്നു. ശാരദ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല എന്നാണ് അയാളുടെ മറുപടി. കുഞ്ഞ് കൊല്ലപ്പെടുന്നതിന് മുൻപ് രണ്ട് തവണ അത്തരത്തിൽ അപയപെടുത്താൻ ശാരദ ശ്രമിച്ചിരുന്നുവെന്ന് ബാബു വെളിപ്പെടുത്തുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെ കൈവിട്ട് പോയപ്പോഴും പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ പോയവളാണ് ശാരദ. മാനസികനില മോശമായതിനെത്തുടർന്ന ശാരദയ്ക്ക് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരാണ് കോഴിക്കോട് കുതിരവട്ടത്തു ചികിത്സ ലഭ്യമാക്കിയത്.
വീട്ടുജോലിയും ബീഡി തെറുത്തും ആഴ്ചയിൽ ആകെ കിട്ടുന്ന 1500 രൂപയാണ് ശാരദയുടെ വരുമാനം.
എത്ര സ്വരുക്കൂട്ടിയാലും കാസറഗോട്ടേക്കുള്ള പോക്കുവരവ് വക്കീലിന്റെ ഫീസ് എന്നിവ കൊടുക്കാൻ തന്റെ ഈ ജന്മം ആകില്ലെന്ന ആധികൾ ആർക്കറിയണം.