
യുഎസ് ജയിലില്‍ കഴിയുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് അടക്കം നിരവധി രോഗങ്ങള്‍ വന്നതിനെ തുടര്‍ന്നാണ് വെയ്ന്‍സ്റ്റീനെ ബെല്ലവ്യൂ ആശുപത്രിയിലെ ജയില്‍ വാർഡിലേക്ക് മാറ്റിയെന്നാണ് വെയ്ന്‍സ്റ്റീന്‍റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
ഹാര്‍വി വെയ്ന്‍സ്റ്റീന്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ചു കൊണ്ട് ഹോളിവുഡില്‍ നിന്നും വനിതകള്‍ മുന്നോട്ട് വന്നതായിരുന്നു മീ ടു പ്രസ്ഥാനത്തിന് കാരണമായത്. തുടര്‍ന്ന് നിരവധി സ്ത്രീകള്‍ വിനോദ മേഖലയിലെ പീഡനങ്ങള്‍ തുറന്നുപറഞ്ഞു കൊണ്ട് മുന്നോട്ട് വന്നു. മിറാമാക്‌സ് ഫിലിം സ്റ്റുഡിയോയുടെ സഹസ്ഥാപകനായ വെയ്ന്‍സ്റ്റീൻ 2006ല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്‍റായ മിറിയം ഹാലെയും 2013ല്‍ നടിയായ ജെസീക്ക മാനിനെയും പീഡിപ്പിച്ച കുറ്റത്തിന് 23 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ്. കാലിഫോര്‍ണിയയിലെ മറ്റൊരു കേസില്‍ 16 വര്‍ഷം തടവും വെയ്ന്‍സ്റ്റീന് ലഭിച്ചിട്ടുണ്ട്.
നിലവില്‍ ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവിടങ്ങളിലും വെയ്ന്‍സ്റ്റീന് എതിരെ പീഡന പരാതികളുണ്ട്. ഫെബ്രുവരി 2020ന് മാന്‍ഹാട്ടന്‍ കോടതിയിലെ ജൂറി വെയ്ന്‍സ്റ്റീന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി ഈ കണ്ടെത്തല്‍ ഏപ്രിലില്‍ തള്ളിക്കളഞ്ഞു. വെയ്ന്‍സ്റ്റീന് ന്യായമായ വിചാരണ ലഭിച്ചില്ലെന്നും പരാതിക്കാരല്ലാത്തവരുടെ മൊഴികള്‍ ജഡ്ജി സ്വീകരിച്ചുവെന്നും ആരോപിച്ചായിരുന്നു കോടതിയുടെ തീരുമാനം. സെപ്റ്റംബറില്‍ മാന്‍ഹാട്ടന്‍ കോടതി വെയ്ന്‍സ്റ്റീന്‍റെ കേസ് പുനര്‍വിചാരണ ചെയ്യും.