
കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമെന്ന് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രിസ്ത്യന്‍ കോളേജുകളിലും ആശുപത്രികളിലും നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സമുദായത്തെ വിഭജിച്ച് നശിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
സമുദായത്തെ നശിപ്പിക്കാനുള്ള ശക്തികളാണ് സമരങ്ങള്‍ക്ക് പിന്നില്‍. ഈ നീക്കത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളിലും കത്തോലിക്കര്‍ വേണം. രാഷ്ട്രീയ രംഗത്തേക്ക് സമുദായിക അംഗങ്ങള്‍ എത്തുന്നില്ല. രാജ്യത്ത് സിറിയന്‍ കാത്തലിക്‌സ് അതിവേഗം ഇല്ലാതാകുന്ന സാഹചര്യമാണെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
പെണ്‍കുട്ടികള്‍ വിവാഹം വേണ്ടെന്ന് പറയുകയാണ്. പുതു തലമുറ ജനിക്കുന്നില്ല. പലരും നാട് വിടുകയാണ്. യുവാക്കള്‍ അന്യ രാജ്യത്ത് ലഹരിക്ക് അടിമപ്പെടുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
അതിവേഗം ഇല്ലാതാകുന്ന രണ്ടാമത്തെ സമുദായമായി കാത്തലിക്‌സ് മാറി. ഈ സ്ഥിതിക്ക് മാറ്റം വരണം. രാജ്യത്ത് ക്രൈസ്തവര്‍ വെല്ലുവിളികള്‍ നേരിടുകയാണെന്നും രാഷ്ട്രനിര്‍മിതിക്ക് ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കപ്പെടുന്നുവെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂട്ടിച്ചേര്‍ത്തു.