
മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മാതൃു കുഴൽനാടൻ എംഎൽഎ. കേരളത്തിലുള്ളത് മാഫിയ സർക്കാരാണെന്നും മുഖ്യമന്ത്രി മാഫിയാ തലവനാണെന്നും മാത്യു കുഴൽനാടൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ മൗനം ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണ്. അത് പൊലീസിനെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ്. ഇതിലൊന്നും സിപിഎം പ്രതികരിക്കുന്നില്ലെന്നും മാതൃു കുഴൽനാടൻ പറഞ്ഞു.
ഫോൺ ചോർത്തുന്നു എന്ന അൻവറിന്റെ ആരോപണം സത്യമാണ്. തന്റെ ഫോൺ ചോർത്തുന്നുണ്ട് എന്ന് പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ വെളിപ്പെടുത്തി. വ്യാപകമായി ഫോൺ ചോർത്തുന്നു എന്നത് യാഥാർഥ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അൻവർ ക്രെഡിബിലിറ്റി ഇല്ലാത്ത വ്യക്തിത്വം ആണെന്നും മാതൃു കുഴൽനാടൻ പരിഹസിച്ചു.
ALSO READ: യുവതലമുറ ആഗ്രഹിക്കുന്ന ജോലിയും ശമ്പളവും നൽകാൻ കേരളത്തിനാകുന്നില്ല: മാത്യു കുഴൽനാടൻ
ബിജെപിയെയും ആർഎസ്എസിനെയും മാതൃു കുഴൽനാടൻ വിമർശിച്ചു. തൃശൂർ പൂരം കലക്കാൻ ആസൂത്രിതമായ ശ്രമം ഉണ്ടായെന്ന ആരോപണം വന്നിട്ടും ബിജെപിയും, ആർഎസ്എസും ഇതുവരെ മിണ്ടിയില്ല. ഇതിൽ സിപിഎം ബിജെപി ധാരണ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അന്വേഷണം ഇല്ലാതായതിലും ഇതേ ധാരണയുണ്ട്. അന്വേഷണം ഇല്ലാതാക്കാൻ ആണ് തൃശൂരിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കിയത്. പിണറായി വിജയൻ അധികാരത്തിൽ തുടരുന്നത് ബിജെപിയുടെയും ആർഎസ്എസിന്റെയും ഔദാര്യത്തിൽ ആണെന്നും മാതൃു കുഴൽനാടൻ കൂട്ടിച്ചേർത്തു.