
ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ബോംബ് ഭീഷണിയിൽ പ്രതികരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ഇത്തരം വിനാശകരമായ പ്രവർത്തനങ്ങളിൽ ഉത്കണ്ഠയെന്നും, നിയമവിരുദ്ധ നടപടികളിൽ ഗുരുതര ആശങ്കയെന്നും രാം മോഹൻ നായിഡു അറിയിച്ചു. വിഷയത്തിൽ എല്ലാ വിമാനക്കമ്പനികളും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിജിസിഎ റിപ്പോർട്ട് തയ്യാറാക്കും. ഡിജിസിഎയും ആഭ്യന്തര മന്ത്രാലയവും ഇത് സംബന്ധിച്ച് ചർച്ചയും നടത്തും.
കഴിഞ്ഞ ദിവസം, വിവിധ വിമാനക്കമ്പനികൾക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ കേസിൽ 17കാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനിടെ 12 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. പ്രതിയും സുഹൃത്തും തമ്മിൽ സാമ്പത്തിക കാര്യങ്ങളെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇയാളെ കള്ളക്കേസിൽ കുടുക്കാൻ ലക്ഷ്യമിട്ടാണ് കുട്ടി, വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്.
ബോംബ് ഭീഷണിയെത്തുടർന്ന് ചൊവ്വാഴ്ച ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യ വിമാനം കാനഡയിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു. തുടർന്ന് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഒരു എക്സ് അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ALSO READ: വിമാനക്കമ്പനികൾക്ക് നേരെയുള്ള ബോംബ് ഭീഷണി: 17കാരനെ കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്