
തൃശൂർ മേയർ എം.കെ. വർഗീസ് രാജിവെക്കണമെന്ന ആവശ്യവുമായി മുതിർന്ന സിപിഐ നേതാവും മുൻമന്ത്രിയുമായ വി.എസ്. സുനിൽ കുമാർ രംഗത്ത്. പാർട്ടിയുടെയുടെ തീരുമാനവും വ്യക്തിപരമായ ആവശ്യവും മേയർ രാജിവെക്കണം എന്നാണെന്ന് സുനിൽകുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
"ഇടതുപക്ഷത്തിന്റെ മേയറായി പ്രവർത്തിക്കാൻ കഴിയാത്ത എം.കെ. വർഗീസിനെ മാറ്റണം. തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിനായി പ്രവർത്തിക്കാത്ത മേയർ സ്വീകരിച്ചത് എൻഡിഎയ്ക്ക് അനുകൂലമായ സമീപനമാണ്. ബിജെപി പദ്ധതികൾ എന്ന നിലയിലാണ് തൃശൂർ നഗരത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് മേയർ സംസാരിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് മേയർ എടുത്ത നിലപാടുകളോടാണ് വിയോജിപ്പ്. ജയിച്ചതിന് ശേഷം സുരേഷ് ഗോപിയെ കുറിച്ച് നല്ലത് പറയുന്നതിൽ തെറ്റ് പറയാനില്ല," സുനിൽകുമാർ വിമർശിച്ചു.
സിപിഐയുടെ പിന്തുണ മേയർക്കില്ലെന്നും രാജി കാര്യത്തിൽ എൽഡിഎഫ് തീരുമാനം എടുക്കണമെന്നും സുനിൽ കുമാർ പറഞ്ഞു. "ബോധപൂർവ്വം തെറ്റു ചെയ്തുവെന്ന് പറയാൻ സിപിഐ തയ്യാറല്ല. തെരഞ്ഞെടുപ്പ് പരാജയത്തിൽ ഇടതുപക്ഷം ആകെ ബോധപൂർവ്വം തെറ്റ് ചെയ്തുവെന്ന് ജനങ്ങളോട് പറയാൻ തയ്യാറല്ല. മുഖ്യമന്ത്രിയുടെ ശൈലിയെ കുറിച്ച് എല്ലാവർക്കും അറിയാം. അദ്ദേഹത്തെ മാത്രം പഴിക്കുന്നതിൽ അർത്ഥമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും പിണറായി വിജയന്റെ സ്വഭാവത്തിൽ മാറ്റം ഉണ്ടായിരുന്നില്ല. പരാജയത്തെ കുറിച്ച് എൽഡിഎഫ് മാത്രം ചർച്ച ചെയ്യേണ്ടതില്ല. മതേതര ശക്തികളും യുഡിഎഫും ബിജെപിയുടെ വിജയത്തെ ഗൗരവത്തോടെ കാണണം. ഇടതുപക്ഷം തിരുത്തലുകൾ വരുത്തും, തിരിച്ച് വരും," വി.എസ്. സുനിൽകുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു.