
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഒരു പ്രതിപക്ഷ നേതാവിൽ നിന്ന് പ്രതീക്ഷിക്കാവുന്ന പ്രസ്താവനയല്ല ഇന്നലെ ഉണ്ടായതെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. രാഷ്ട്രീയ വിമർശനത്തെ രാഷ്ട്രീയമായാണ് കാണേണ്ടത്. ഇത്തരം ഒളി ആക്രമണങ്ങൾ നടത്തുന്നത് കോൺഗ്രസിന്‍റെ ശീലമാണ്. ബിജെപി അക്കൗണ്ട് തുറക്കാൻ വേണ്ടിയാണ് കോൺഗ്രസിൻ്റെ പദ്ധതിയെന്നും എം.ബി. രാജേഷ് പറഞ്ഞു.
ബിജെപി-യുഡിഎഫ് ഡീലുണ്ടെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ആവർത്തിച്ചുകൊണ്ട്, തൃശൂരിൽ ബിജെപിയിലേക്ക് കോൺഗ്രസ് വോട്ടുകൾ കുത്തിയൊഴുക്കാൻ ശ്രമിച്ചത് പാലക്കാടും ആവർത്തിക്കുമെന്ന് മന്ത്രി ആരോപിച്ചു. വടകര-പാലക്കാട് ഡീൽ ഉറപ്പിച്ചതിൻ്റെ ഭാഗമാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയെന്നും എം.ബി. രാജേഷ് പറഞ്ഞു.
ALSO READ: "സാക്ഷാൽ കെ.വി. തോമസ് സിപിഎം വേദിയിൽ പോയിട്ടും ചലനമുണ്ടായില്ല, പിന്നെയല്ലേ സരിൻ"; പ്രതികരണവുമായി വി.ഡി. സതീശൻ
മന്ത്രി എം.ബി.രാജേഷ് എഴുതി നൽകിയ കഥയാണ് സരിൻ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ്റെ പ്രസ്താവന. ബിജെപി സ്ഥാനാർഥിയാകാൻ ശ്രമിച്ച് നടക്കാത്തത് കൊണ്ടാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്. സിപിഎം സരിന് നൽകിയ മറുപടി എന്താണെന്നത് വ്യക്തമല്ല. സരിൻ ഉയർത്തിയ ആരോപണങ്ങളെല്ലാം സിപിഎം നരേറ്റീവാണ്. സിപിഎമ്മിൻ്റെ ഈ ആരോപണങ്ങളൊന്നും തന്നെക്കുറിച്ചല്ല. മറിച്ച് 'കടക്ക് പുറത്തെ'ന്ന് പറയുന്ന ചിലരോട് പറയാൻ കഴിയാത്ത കാര്യങ്ങളാണ് പാർട്ടി തൻ്റെ നേരെ ഉയർത്തുന്നതെന്നും സതീശൻ പരിഹസിച്ചിരുന്നു.