
തൃശൂരില്‍ ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചതില്‍ പൂരം കലക്കിയതിന് നിര്‍ണായകമായ പങ്കാണുള്ളതെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. തൃശൂരിലെ തോൽവിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെപിസിസി ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചെന്ന മാധ്യമ വാർത്തകൾ അടിസ്ഥാനരഹിമാണ്. തെറ്റിദ്ധാരണ പരത്തുന്ന പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ ഉപസമിതി റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രചരിച്ചത്.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയും സിപിഎം-ബിജെപി സഖ്യത്തെ വെള്ളപൂശുക എന്നതുമാണ് ഇത്തരം വാര്‍ത്തയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ നിഗൂഢ ലക്ഷ്യമെന്നും റിപ്പോർട്ടിന്മേൽ അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തി ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നും കെ. സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ തോൽവി പരിശോധിക്കുന്നതിനായി നിയോഗിച്ച കെപിസിസി അന്വേഷണ സമിതി തൃശൂരിൽ പാർട്ടിക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. തൃശൂർ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് വേണ്ടിയാണ്. ചേലക്കരയിലും വീഴ്ച പറ്റി. മണ്ഡലത്തിലെ വോട്ട് ചേർക്കുന്നതിലും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് വാർത്തകൾ പ്രചരിച്ചത്.
തൃശൂർ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് വേണ്ടിയാണ്. പൂരം കലക്കിയത് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായി. സംസ്ഥാന പൊലീസിൻ്റെ ഒത്താശയോടെയായിരുന്നു പൂരം കലക്കിയത്. പൂരത്തിനെത്തി പ്രശ്നപരിഹാരം കണ്ടതോടെ സുരേഷ് ഗോപിയാണ് പൂരത്തിന് നേതൃത്വം നൽകിയതെന്ന പ്രതീതി ജനങ്ങൾക്കുണ്ടായി. ഇതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായ പ്രധാന ഘടകം തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നതായാണ് വാർത്ത പുറത്തുവന്നത്.
READ MORE: പൂരം കലക്കി സുരേഷ് ഗോപിയെ കേന്ദ്രത്തിലേക്ക് അയച്ചതുപോലെ, പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ? കെ. മുരളീധരൻ