മെഡിസെപ് പരിഷ്‌ക്കരണം; വിദഗ്ദ സമിതി രൂപീകരിച്ചു

ഇൻഷുറൻസ് പാക്കേജിനെ കുറിച്ച് പരാതി ഉയർന്നതോടെയാണ് പരിഷ്കരണം
മെഡിസെപ് പരിഷ്‌ക്കരണം; വിദഗ്ദ സമിതി രൂപീകരിച്ചു
Published on
Updated on

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൻ്റെ രണ്ടാം ഘട്ടം പരിഷ്കരണത്തോടെ നടപ്പിലാക്കും. ഇതിനായി ഡോ. ശ്രീറാം വെങ്കിട്ടരാമൻ അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചു. ഇൻഷുറൻസ് പാക്കേജിനെ കുറിച്ച് പരാതി ഉയർന്നതോടെയാണ് പരിഷ്കരണം.

കാതലായ മാറ്റങ്ങളോടെയാണ് രണ്ടാം ഘട്ടം നടപ്പാക്കുന്നത്. പുതിയ മെഡിക്കൽ, സർജിക്കൽ പാക്കേജുകളും നിരക്കുകളും പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ചാണ് വിദഗ്ദ സമിതി പരിശോധിക്കുക. പദ്ധതി നടത്തിപ്പുകാരായ ഓറിയൻ്റൽ ഇന്‍ഷുറൻസ് കമ്പനിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും. നിർദേശങ്ങൾ സമർപ്പിക്കാൻ ശ്രീരാം വെങ്കിട്ടരാമൻ ചെയർമാനായ അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചത്.

2022 ജൂലൈ ഒന്നിന് ആരംഭിച്ച പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പാക്കിയപ്പോൾ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പരിഷ്കരണത്തോടെ രണ്ടാം ഘട്ട ഇൻഷുറൻസ് പദ്ധതി വരുന്നത്. അടുത്ത വർഷം ജൂൺ 30ന് നിലവിലെ പോളിസി അവസാനിക്കും. ഈ സാഹചര്യത്തിലാണ് പദ്ധതി പരിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2022 ജൂലൈ ഒന്നിനാണ് സംസ്ഥാന സർക്കാർ പദ്ധതി ആരംഭിച്ചത്.

സർക്കാർ ജീവനക്കാർ, പെൻഷൻകാർ, കുടുംബാംഗങ്ങൾ എന്നിവരടക്കം 30 ലക്ഷം പേർക്ക് സൗജന്യ വിദ​ഗ്ധ ചികിത്സ എന്നതായിരുന്ന വാഗ്ദാനം. എന്നാൽ, പിന്നീട് വൻ വിമർശനങ്ങളായിരുന്നു പദ്ധതിക്കെതിരെ ഉയർന്നത്. ആശുപത്രികളും ഇൻഷുറൻസ് കമ്പനിയും പരാതിയുമായി രംഗത്തെത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com