കമ്പനി രഹസ്യങ്ങള്‍ ചോർത്തി; 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ

ഈ മാസം ആദ്യം നടന്ന ഒരു ഇന്റേണൽ മീറ്റിങ്ങിൽ കമ്പനിയിൽ നടക്കുന്ന ലീക്കുകളെ പറ്റി മെറ്റാ സിടിഒ ആൻഡ്രു ബോസ്‌വോർത്ത് സംസാരിച്ചിരുന്നു
മാർക്ക് സുക്കർബർഗ്
മാർക്ക് സുക്കർബർഗ്
Published on

കമ്പനി രഹസ്യങ്ങൾ ചോർത്തിയതിന് 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ. ഏതൊക്കെ വിവരങ്ങൾ ആർക്കാണ് ചോർത്തിയത് തുടങ്ങിയ വിശദാംശങ്ങൾ മെറ്റ വെളിപ്പെടുത്തിയിട്ടില്ലെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ കൂടുതൽ ജീവനക്കാരെ പിരിച്ചു വിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.


എന്ത് ഉദ്ദേശ്യത്തോടെയാണെങ്കിലും ആഭ്യന്തര വിവരങ്ങൾ പുറത്തുവിടരുതെന്ന് കമ്പനിയിൽ ചേരുമ്പോഴും കൃത്യമായ ഇടവേളകളിലും ജീവനക്കാർക്ക് നിർദേശം നൽകാറുണ്ടെന്ന് മെറ്റയുടെ വക്താവ് പറഞ്ഞു. അടുത്തിടെ നടന്ന പരിശോധനയിൽ ഇരുപതോളം ജീവനക്കാർ കമ്പനിയിലെ തന്ത്രപ്രധാനമായ വിവരങ്ങൾ പുറത്തുവിട്ടതായി തെളിഞ്ഞെന്നും ഇനിയും ആളുകൾ ഇതിൽ ഉൾപ്പെട്ടുണ്ടാകാമെന്നും കമ്പനി വക്താവ് അറിയിച്ചു.

ഈ മാസം ആദ്യം നടന്ന ഒരു ഇന്റേണൽ മീറ്റിങ്ങിൽ കമ്പനിയിൽ നടക്കുന്ന 'ലീക്കുകളെ' പറ്റി മെറ്റാ സിടിഒ ആൻഡ്രു ബോസ്‌വോർത്ത് സംസാരിച്ചിരുന്നു. "ഇത്തരം ചോർച്ചകൾ സംഭവിക്കുമ്പോഴുള്ള ഒരു രസകരമായ കാര്യമെന്താണെന്ന് വച്ചാൽ, ചില കാര്യങ്ങൾ പുറത്താക്കുമ്പോൾ അത് നമ്മളെ വലിയ സമ്മർദത്തിലാക്കുമെന്ന് ചിലർ വിചാരിക്കും. പക്ഷേ ശരിക്കും സംഭവിക്കുന്നത് നേരെ തിരിച്ചാണ്", ആൻഡ്രു ബോസ്‌വോർത്ത് പറഞ്ഞു. നേരത്തെ, സിടിഒ ഉൾപ്പെട്ട ഒരു മീറ്റിങ്ങും ചോർന്നിരുന്നതായി വെർജ് റിപ്പോർട്ട് ചെയ്തിരുന്നു.

വെർജിന്റെ റിപ്പോർട്ട് പ്രകാരം, മാർക്ക് സുക്കർബർഗ് കണ്ടന്റ് മോഡറേഷൻ നയങ്ങളിൽ കൊണ്ടുവന്ന വലിയ മാറ്റങ്ങൾ മെറ്റാ ജീവനക്കാരുടെ മനോവീര്യം കെടുത്തിയിരുന്നു. കമ്പനിയുടെ ഡിഇഐ പ്രോഗ്രാമുകൾ അവസാനിപ്പിക്കുകയും താഴ്ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നവരെ പിരിച്ചുവിടുകയും ചെയ്തത് സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള മനോവീര്യത്തെ ബാധിച്ചിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com