കള്ളം ആദ്യം ഉയർന്ന് കേൾക്കും, ഒടുവിൽ സത്യം തെളിയും; സ്വത്ത് തർക്ക കേസിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ

തന്നെ കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും മന്ത്രി
കള്ളം ആദ്യം ഉയർന്ന് കേൾക്കും, ഒടുവിൽ സത്യം തെളിയും; സ്വത്ത് തർക്ക കേസിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ
Published on


സ്വത്ത് തർക്ക കേസിലെ ഫോറൻസിക് പരിശോധന അനുകൂലമായതിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. സത്യം തെളിയുന്നതിൽ ഒത്തിരി സന്തോഷമുണ്ടെന്നും, തനിക്ക് ആരോടും ഒരു വിരോധവും ഇല്ലെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

സത്യം ഇപ്പോഴും മറഞ്ഞിരിക്കും. അത് കുറച്ചുദിവസം കഴിഞ്ഞേ പുറത്ത് വരൂ. കള്ളം പറയുന്നതായിരിക്കും ആദ്യം ഉയർന്ന് കേൾക്കുന്നത്. ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യും. തന്നെ കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

അച്ഛൻ ബാലകൃഷ്ണപിള്ളയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഫോറൻസിക് പരിശോധന നടത്തിയത്. വിൽപ്പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപ്പിള്ളയുടേത് തന്നെയെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് ആയിരുന്നു പരാതിക്കാരി.

കൊട്ടാരക്കര മുൻസിഫ് കോടതിയാണ് സ്വത്തുതർക്കത്തിൽ ഫൊറൻസിക് റിപ്പോർട്ട് തേടിയത്. ഇതോടെ പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകി. കഴിഞ്ഞ​ദിവസമാണ് വിശദമായ ഫൊറൻസിക് റിപ്പോർട്ട് കോടതിയിൽ നൽകിയത്. വിൽപ്പത്രത്തിലെ ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടേത് തന്നെയാണ് റിപ്പോർട്ടിലുള്ളത്.

സ്വത്ത് തർക്കത്തിന്റെ പേരിലാണ് ആദ്യ രണ്ടര വർഷം കെ.ബി. ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം ലഭിക്കാതിരുന്നത്. മുഖ്യമന്ത്രിയ്ക്ക് ഉഷാ മോഹൻദാസ് പരാതി നൽകിയതിനെ തുടർന്നാണ് മന്ത്രി സ്ഥാനം നൽകാൻ മുഖ്യമന്ത്രിയും ആദ്യം മടിച്ചത്. പിന്നീട് ഘടകകക്ഷികളുടെ ധാരണപാലിക്കാൻ ഇടതുമുന്നണി തയാറായപ്പോഴാണ് രണ്ടര വർഷം കഴിഞ്ഞ് മന്ത്രി സ്ഥാനം ഗണേഷ്കുമാറിനു ലഭിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com