
ദളിത് ക്രൈസ്തവ സംവരണ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേത് ബോധപൂർവമായ അവഗണനയാണെന്ന് കടുത്ത വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപത. ഇതു സംബന്ധിച്ച് പള്ളികളിൽ ഞായറാഴ്ച കുർബാനയ്ക്കിടെ സർക്കുലർ വായിക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത തോമസ് തറയിലിൻ്റേതാണ് സർക്കുലർ.
ക്രിസ്തീയ സമൂഹത്തിന് അർഹമായ ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും ക്രൈസ്തവരുടെ പുണ്യദിനങ്ങളെ തുടർച്ചയായി പ്രവർത്തി ദിനങ്ങൾ ആക്കി മാറ്റുന്നുവെന്നും അതിരൂപത വിമർശിച്ചു.
ദളിത് ക്രൈസ്തവ സംവരണം നടപ്പാക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബോധപൂർവമായ അവഗണന തുടരുകയാണ്. വന നിയമം, ബഫർ സോൺ, വഖഫ്, വന്യജീവി ആക്രമണം തുടങ്ങിയ ഭീഷണികളിൽ ജനജീവിതം ക്ലേശകരമായിരിക്കുകയാണ്. ജസ്റ്റിസ് ബെഞ്ചമിൻ കോശി റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെയും ജീവിത പ്രശ്നങ്ങളേയും വോട്ട് ബാങ്കിൻ്റെ കണ്ണിലൂടെ മാത്രമാണ് കാണുന്നതെന്നും സർക്കുലർ വിമർശിക്കുന്നു.