എം.എം ലോറന്‍സിന്‍റെ അന്ത്യയാത്രക്കിടെ സിപിഎം നേതാക്കള്‍ മര്‍ദിച്ചു; പരാതിയുമായി ആശാ ലോറന്‍സിന്‍റെ മകന്‍

സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, എംഎം ലോറന്‍സിന്‍റെ മകന്‍ എം.എൽ. സജീവൻ എന്നിവരും സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാണ് പരാതി
എം.എം ലോറന്‍സിന്‍റെ അന്ത്യയാത്രക്കിടെ സിപിഎം നേതാക്കള്‍ മര്‍ദിച്ചു; പരാതിയുമായി ആശാ ലോറന്‍സിന്‍റെ മകന്‍
Published on

അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ പൊതുദര്‍ശനത്തിനിടെ സിപിഎം നേതാക്കൾ മർദിച്ചെന്ന പരാതിയുമായി ചെറുമകന്‍ മിലൻ ജോസഫ്. സെപ്റ്റംബര്‍ 23ന് എറണാകുളം ടൗണ്‍ ഹാളില്‍ അമ്മക്കൊപ്പം എം.എം. ലോറന്‍സിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, എം.എം. ലോറന്‍സിന്‍റെ മകന്‍ എം.എൽ. സജീവൻ, സിപിഎം പ്രവര്‍ത്തകർ എന്നിവർ മര്‍ദിച്ചെന്നാണ് പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ-മെയിലിലൂടെയാണ് പരാതി നല്‍കിയത്.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനായി എം.എം. ലോറന്‍സിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറനാനുള്ള സിപിഎം നേതാക്കളുടെ തീരുമാനത്തെ മകള്‍ ആശ ലോറന്‍സ് എതിര്‍ത്തതിനെ തുടര്‍ന്നാണ് മര്‍ദനം ഉണ്ടായതെന്ന് മിലന്‍റെ പരാതിയില്‍ പറയുന്നു.

അതേസമയം, എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാന്‍ എറണാകുളം മെഡിക്കൽ കോളേജ് നടപടികള്‍ ആരംഭിച്ചു. ഇന്ന് ഉപദേശക സമിതിക്ക് മുന്നിൽ ഹാജരായി നിലപാട് വ്യക്തമാക്കാൻ മൂന്ന് മക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓരോരുത്തർക്കും എന്താണ് പറയാനുള്ളതെന്ന് വിശദമായി കേൾക്കും. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫോറൻസിക്, അനാട്ടമി വിഭാഗം മേധാവികൾ, വിദ്യാർത്ഥി പ്രതിനിധി എന്നിവരുൾപ്പെട്ടതാണ് ഉപദേശകസമിതി. ഇതിന് ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്ന് കളമശേരി മെഡിക്കൽ കോളേജ് പ്രിന്‍സിപ്പൽ അറിയിച്ചു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com