
പാലക്കാട് മിന്നൽ പരിശോധനയിലൂടെ വിദ്യാർഥികളുടെ ബാഗുകളിൽ നിന്ന് മൊബൈൽ ഫോണുകള്‍ കണ്ടെത്തി സ്കൂൾ അധികൃതർ. വിഷയത്തിൽ തുടർ നടപടികൾ സ്വീകരിച്ച സ്കൂൾ പ്രിൻസിപ്പലിനെ ഹൈക്കോടതി അഭിനന്ദിച്ചു. കുട്ടികൾ സ്കൂളിൽ വരുന്നത് ഫോണുമായാണെന്ന സംശയത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ ഒരു വിദ്യാർഥിയുടെ ബാഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളും വീഡിയോയും കണ്ടെത്തി.
സഹ അധ്യാപകർ വിഷയം പൊലീസിൽ അറിയിക്കാൻ മടിച്ചെങ്കിലും പ്രിൻസിപ്പൽ പരാതി നൽകുകയായിരുന്നു. പ്രിൻസിപ്പൽ നൽകിയ പരാതിയിൽ അജയ്കൃഷ്ണ എന്ന നന്ദുവിനെതിരെ പാലക്കാട് ടൗൺ പൊലീസ് കേസെടുക്കുകയും ചെയ്തു. കൃത്യമായ രീതിയിൽ കാര്യങ്ങൾ നിർവഹിച്ച പാലക്കാട് എലപ്പുള്ളി സർക്കാർ സ്കൂൾ പ്രിൻസിപ്പൽ മാതൃകാപരമായ പ്രവൃത്തിയാണ് ചെയ്തതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷണൻ അഭിനന്ദിച്ചത്. സ്കൂളിന്റെ നാല് ചുമരുകൾക്കകത്ത് അധ്യാപകർക്ക് തന്നെ വിദ്യാർഥികൾക്കെതിരെ ഉചിത നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.