'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം'; ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍‌ലാല്‍

സിനിമാ സമരവുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂർ-സുരേഷ് കുമാർ തർക്കം ശക്തമായ സാഹചര്യത്തിലാണ് മോഹൻലാലിന്റെ പരസ്യ പിന്തുണയുടെ പ്രാധാന്യമേറുന്നത്
'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം'; ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍‌ലാല്‍
Published on

നിർമാതാവ് ജി. സുരേഷ് കുമാറുമായുള്ള തർക്കത്തില്‍ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ. 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം' എന്നാണ് സുരേഷ് കുമാറിനെതിരെയുള്ള ആന്റണിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. സിനിമാ സമരവുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂർ-സുരേഷ് കുമാർ തർക്കം ശക്തമായ സാഹചര്യത്തിലാണ് മോഹൻലാലിന്റെ പരസ്യ പിന്തുണയുടെ പ്രാധാന്യമേറുന്നത്. സിനിമ സമരത്തിൽ എതിർ ചേരിയിലാണ് ആന്റണി പെരുമ്പാവൂർ.



മലയാള സിനിമയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ ഒന്നു മുതലാണ് സിനിമ നിർമാതാക്കൾ സമരം നടത്താനിരുന്നത്. എന്നാൽ സംഘടന പ്രഖ്യാപിച്ച സിനിമാ സമരത്തിനെതിരെ സംഘടനയിലും ചലച്ചിത്ര മേഖലയിലും ഭിന്നത രൂപപ്പെടുകയായിരുന്നു. ‘ഞാനും ചിലത് തുറന്നുപറയുകയാണ്’ എന്ന മുഖവുരയോടെ നിർമാതാവ് ആൻ്റണി പെരുമ്പാവൂർ പങ്കുവെച്ച സമൂഹമാധ്യമ കുറിപ്പാണ് ഭിന്നത പുറത്തെത്തിച്ചത്. സംഘടനയിൽ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങൾ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാൻ സുരേഷ് കുമാർ തയാറായതുകൊണ്ടുമാത്രമാണ് താനും അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട് തുറന്നുപറയുന്നതെന്ന് ആന്‍റണി പെരുമ്പാവൂ‍ർ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ സമരം പോലൊരു തീരുമാനത്തോട് വിയോജിക്കുന്നു എന്ന് തരത്തിലാണ് ഭൂരിപക്ഷം സിനിമ പ്രവർത്തകരും ആൻറണി പെരുമ്പാവൂരിന്റെ സിനിമ പോസ്റ്റിനെ പൂർണമായും പിന്തുണച്ചത്. ആൻറണി പെരുമ്പാവൂരിന്റെ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ടായിരുന്നു ടൊവിനോ തോമസും പൃഥ്വിരാജും പ്രതികരിച്ചത്.

എംപുരാന്റെ ബജറ്റിനെ കുറിച്ചും സുരേഷ് കുമാർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചിരുന്നു. ഇതിനെയും ആന്റണി പെരുമ്പാവൂർ വിമർശിച്ചു. 'ആശിർവാദ് സിനിമാസിന്റെ എംപുരാൻ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയിൽ പരസ്യചർച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ് എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാൻ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്ളിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാൻ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നുും സത്യസന്ധമായി പറഞ്ഞാൽ തിരിച്ചറിയാൻ സാധിക്കുന്നില്ല', ആന്റണി പറഞ്ഞു.

താരങ്ങൾ പ്രതിഫലം കൂട്ടുന്നതുകൊണ്ടാണ് സിനിമകൾ പരാജയപ്പെടുന്നതെന്ന സുരേഷ്കുമാറിൻ്റെ വാദം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് അമ്മ മുൻ വൈസ് പ്രസിഡൻ്റ് ജയൻ ചേർത്തലയും പറഞ്ഞു. താരങ്ങൾ സിനിമ നിർമിക്കരുതെന്ന വാദം ശരിയല്ലെന്നും ജയൻ കൂട്ടിച്ചേർത്തു. എന്നാൽ, സിനിമമേഖലയിലെ പോര് അഭിനേതാക്കളും നിർമാതാക്കളും തമ്മിലാണെന്നാണ് ഒരു വിഭാഗം നിർമാതാക്കളുടെ നിലപാട്.

അതേസമയം, സുരേഷ് കുമാറിനെ വിമർശിച്ച ആന്റണി പെരുമ്പാവൂരിനെതിരെ നിർമാതാക്കളുടെ സംഘടന രംഗത്തെത്തി. ആന്റണിയെ ക്ഷണിച്ചിട്ടും അദ്ദേഹം യോഗത്തിൽ പങ്കെടുത്തില്ല. സംഘടനയ്‌ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കുമെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. സംഘടന ജി. സുരേഷ് കുമാറിനെ പിന്തുണയ്ക്കുകയും ചെയ്തു. സുരേഷ് കുമാർ വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത് സംഘടനാ ഭരണ സമിതിയുടെ തീരുമാനപ്രകാരമാണെന്നും അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com