
അദാനി ഗ്രൂപ്പിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബർഗ് റിസർച്ച്. അദാനിയുടെ അഞ്ച് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായുള്ള 310 ദശലക്ഷം ഡോളർ സ്വിറ്റ്സർലന്‍ഡ് അധികൃതർ മരവിപ്പിച്ചതായി പുതിയ റിപ്പോർട്ട്. എക്‌സ് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. സ്വിസ് മാധ്യമമായ ഗോതം സിറ്റിയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ഹിൻഡൻബർഗിന്‍റെ വെളിപ്പെടുത്തൽ. കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ കടപ്പത്രം ചമയ്ക്കൽ എന്നീ കുറ്റങ്ങളിൽ 2021 മുതൽ നടന്ന അന്വേഷണത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്. വാർത്ത വ്യാജമാണെന്നാണ് അദാനി ഗ്രൂപ്പ് നൽകുന്ന വിശദീകരണം.
സ്വിസ് മാധ്യമങ്ങളില്‍ വന്ന റിപ്പോർട്ട് പ്രകാരം, ഹിന്‍ഡന്‍ബർഗ് റിസർച്ച് അദാനിക്കെതിരെ ആദ്യ ആരോപണം ഉന്നയിക്കുന്നതിനു മുന്‍പ് തന്നെ ജെനീവ പബ്ലിക് പ്രോസിക്യൂട്ടർ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളുടെ അക്കൗണ്ടുകളില്‍ അന്വേഷണം ആരംഭിച്ചിരുന്നു. മാധ്യമങ്ങളില്‍ വാർത്ത വന്നതിനു പിന്നാലെ സ്വിറ്റ്സർലന്‍ഡ് അറ്റോർണി ജനറല്‍ അരോപണങ്ങള്‍ പരിശോധിക്കാന്‍ ആരംഭിച്ചു.
ALSO READ: മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്നില്ല': രാജി സന്നദ്ധത അറിയിച്ച് മമത ബാനർജി
2023 ജനുവരിയിലാണ് ഷോർട്ട് സെല്ലർമാരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിക്കെതിരെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദേശ രാജ്യങ്ങളിലെ ഷെല്‍ കമ്പനികളില്‍ നിന്നും സ്വന്തം സ്ഥാപനങ്ങളിലേക്ക് നിക്ഷേപം നടത്തി ഓഹരിവില പെരുപ്പിച്ചു കാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ ആരോപണം. റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മാര്‍ക്കറ്റ് റെഗുലേറ്റര്‍മാരായ സെബി ഹിന്‍ഡന്‍ബര്‍ഗ് റിസെർച്ച്, അദാനി ഗ്രൂപ്പ് എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പിനെതിരെ നടപടികളൊന്നും തന്നെയുണ്ടായില്ല. വിവാദങ്ങളെ തുടർന്ന്, ഇത്തരം റിപ്പോര്‍ട്ടുകളോട് ശ്രദ്ധയോടെ വേണം പ്രതികരിക്കാനെന്നായിരുന്നു സെബി നിക്ഷേപകരെ അറിയിച്ചത്.
2024ല്‍ ആയിരുന്നു അദാനിക്കെതിരെയുള്ള രണ്ടാമത്തെ ഹിന്‍ഡന്‍ബർഗ് റിപ്പോർട്ട്. അദാനി ഗ്രൂപ്പിന്‍റെ വിദേശ ഷെല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ കണ്ടെത്തല്‍. അദാനി ഗ്രൂപ്പിനെതിരെയുള്ള സെബിയുടെ അന്വേഷണം മന്ദഗതിയിലായത് ചെയര്‍പേഴ്‌സണ് ഓഹരിയുണ്ടായതു കൊണ്ടാണെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ മറ്റൊരു ആരോപണം. സെബിയില്‍ മാധബി ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പ് അന്വേഷണങ്ങള്‍ ഒഴിവാക്കാന്‍ നിക്ഷേപങ്ങള്‍ ഭര്‍ത്താവിന്‍റെ പേരിലേക്ക് മാറ്റുവാനായി അപേക്ഷിച്ചിരുന്നുവെന്നും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു. ആരോപണം അദാനിയും മാധബിയും നിഷേധിച്ചു.
ALSO READ: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെ ഗണപതി പൂജയ്ക്ക് ആരതി ഉഴിഞ്ഞ് പ്രധാനമന്ത്രി; വിമർശനവുമായി അഭിഭാഷകരും രാഷ്ട്രീയ കക്ഷികളും
എന്നാല്‍, സെബി ചെയർപേഴ്‌സണെതിരെ ഹിന്‍ഡന്‍ബർഗ് നടത്തിയ ആരോപണങ്ങളെ പാർലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഗൗരവമായാണ് സമീപിച്ചത്. ഓഗസ്റ്റ് 29ന് നടന്ന യോഗത്തിലാണ് സെബി ചെയർപേഴ്സണ്‍ മാധബി ബുച്ചിനെതിരായ അരോപണങ്ങള്‍ കമ്മിറ്റിക്ക് മുന്‍പാകെ വന്നത്. മാധബിക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും നടപടി എടുക്കണമെന്നും കമ്മിറ്റി തീരുമാനിച്ചു.