സ്‌പെയിനിലെ വെള്ളപ്പൊക്കം: വലൻസിയ പ്രദേശത്ത് ഇരുന്നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്

വലൻസിയയിലെ റോഡുകളെല്ലാം പുഴകളായെന്നും ലക്ഷക്കണക്കിന് ആളുകളെ പ്രളയം ബാധിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു
സ്‌പെയിനിലെ വെള്ളപ്പൊക്കം: വലൻസിയ പ്രദേശത്ത് ഇരുന്നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്
Published on

സ്‌പെയിനിലെ വെള്ളപ്പൊക്കത്തിൽ വലൻസിയ പ്രദേശത്ത് ഇരുന്നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും വിനാശകരമായ വെള്ളപ്പൊക്കത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വലൻസിയയിലെ റോഡുകളെല്ലാം പുഴകളായെന്നും ലക്ഷക്കണക്കിന് ആളുകളെ പ്രളയം ബാധിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്‌പെയിനിൻ്റെ തെക്കേ അറ്റത്തുള്ള അൻഡലൂഷ്യയിൽ, സാധാരണയായി പെയ്യുന്ന മഴയേക്കാൾ മൂന്നിരട്ടി മഴ പെയ്തതെന്ന് ദ ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ടു വന്നിരുന്നു.

രാജ്യത്തെ കാലാവസ്ഥാ ഏജൻസി നൽകുന്ന വിവരമനുസരിച്ച് ചില പ്രദേശങ്ങളിൽ രണ്ട് മണിക്കൂറിനുള്ളിൽ, ഒരു ചതുരശ്ര മീറ്ററിൽ 150 മുതൽ 200 ലിറ്റർ വരെ മഴ പെയ്തു. 1996ന് ശേഷം ആദ്യമായാണ് രാജ്യം ഇത്തരമൊരു പ്രളയക്കെടുതിയെ നേരിടുന്നത്. 'കോൾഡ് ഡ്രോപ്പ്' എന്നറിയപ്പെടുന്ന ഒരു വാർഷിക കാലാവസ്ഥാ പ്രതിഭാസമാണ് ഈ തീവ്രമായ മഴക്ക് കാരണം. 'ഡിപ്രെഷൻ ഐസ്‌ലാഡ എൻ നിവൽസ് ആൾട്ടോസ്' അഥവാ ഡാന എന്ന പേരിലും ഈ പ്രതിഭാസം അറിയപ്പെടുന്നു.


മെഡിറ്ററേനിയൻ കടലിലെ ചൂടുപിടിച്ച വെള്ളത്തിനു മുകളിലൂടെ തണുത്ത വായു ഇറങ്ങുമ്പോഴാണ് കോൾഡ് ഡ്രോപ്പ് പ്രതിഭാസം സംഭവിക്കുന്നത്. കടലിൻ്റെ ഉപരിതലത്തിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു ഉയരുന്നതിന് ഈ പ്രതിഭാസം കാരണമാകുന്നു. പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ക്യുമുലോനിംബസ് മേഘങ്ങൾ രൂപീകരിക്കപ്പെടും. ഈ മേഘങ്ങളാണ് സ്പെയിനിൽ മിന്നൽ പ്രളയത്തിന് കാരണമായത്.

പോളാർ ജെറ്റ് സിസ്റ്റം അഥവാ ധ്രുവീയ പ്രവാഹവുമായി ബന്ധപ്പെട്ടാണ് ഈ കാലാവസ്ഥാ മാറ്റം സംഭവിക്കുന്നത്. ഭൂമിയിലെ ഏറ്റവും താഴ്ന്ന പാളിയായ ട്രോപോസ്ഫിയറിൽ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് അതിവേഗം സഞ്ചരിക്കുന്ന വായുവിനെയാണ് ധ്രുവീയ പ്രവാഹമെന്ന് വിളിക്കുന്നത്. ഇത് പോളാർ മേഖലയിലെ തണുത്ത കാറ്റിനെ ഉഷ്ണമേഖലയിലെ ചൂടുള്ള കാറ്റുമായി വേർത്തിരിക്കുകയും ചെയ്യുന്നു. ധ്രുവീയ പ്രവാഹത്തിലെ തണുത്ത വായുവുമായി സഞ്ചരിക്കുന്ന ഒരു ഭാഗം മെഡിറ്ററേനിയൻ കടലിന് മുകളിലൂടെയുള്ള ചൂടുള്ള വായുവുമായി കൂട്ടിയിടിക്കുന്നു. ഇതോടെയാണ് കോൾഡ് ഡ്രോപ്പ് പ്രതിഭാസം രൂപപ്പെടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com