വാഹനപകടത്തിൽപ്പെടുന്നവർക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; പദ്ധതിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം

തിരഞ്ഞെടുത്ത സർക്കാർ,സ്വകാര്യ ആശുപത്രികളിലാകും ചികിത്സ ലഭ്യമാകുക
വാഹനപകടത്തിൽപ്പെടുന്നവർക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; പദ്ധതിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം
Published on

വാഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സാ പദ്ധതി ആരംഭിച്ച് കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രാലയം. അപകടം നടന്ന് ഏഴ് ദിവസത്തേക്ക്,  1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുമെന്ന് പദ്ധതിയിൽ പറയുന്നു. തിരഞ്ഞെടുത്ത സർക്കാർ,സ്വകാര്യ ആശുപത്രികളിലാകും ചികിത്സ ലഭ്യമാകുക.

വാഹനാപകടം നടന്നതിന് ശേഷമുള്ള ആദ്യമണിക്കൂറാണ് ഗോൾഡൻ അവർ. ഗോൾഡൻ അവറിൽ തന്നെ ചികിത്സ ലഭ്യമാക്കുകയാണെങ്കിൽ ഒരുപരിധി വരെ ജീവൻ രക്ഷിക്കാനാകും. പദ്ധതിയിലൂടെ ഉടനടി ചികിത്സ ലഭ്യമാക്കി, ജീവൻ രക്ഷിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. റോഡപകടത്തിൽപ്പെടുന്ന ഏതൊരു വ്യക്തിക്കും, സൗജന്യ ചികിത്സയ്ക്ക് അർഹതയുണ്ടെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. 

പദ്ധതി പ്രകാരം അപകടം നടന്ന തീയതി മുതൽ പരമാവധി ഏഴ് ദിവസത്തേക്ക് ഒരാൾക്ക് 1.5 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കും. എന്നാൽ പദ്ധതിയിൽ പറഞ്ഞിട്ടില്ലാത്ത ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിച്ചേക്കില്ല. പൊലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസികൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. നാഷണൽ ഹെൽത്ത് അതോറിറ്റി (NHA)യാകും പരിപാടിയുടെ നിർവ്വഹണ ഏജൻസിയായി പ്രവർത്തിക്കുക. ഓരോ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാന റോഡ് സുരക്ഷാ കൗൺസിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നതിന് ഉത്തരവാദിയായ നോഡൽ ഏജൻസിയായി പ്രവർത്തിക്കുക.


2023-ൽ രാജ്യത്ത് 4,80,000 റോഡപകടങ്ങൾ ഉണ്ടായി. ഇതിൽ 1,72,000 ആളുകൾക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ സമയബന്ധിതമായി വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ പലരുടെയും ജീവൻ രക്ഷിക്കാമായിരുന്നു. ഇക്കാരണത്തലാണ് അപകടത്തിന് തൊട്ടുപിന്നാലെയുള്ള ഗോൾഡൻ അവറിൽ സൗജന്യ ചികിത്സ ലഭ്യമാക്കാൻ തീരുമാനിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com