
വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ, മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി മാതാവ്. എം.ജെ സോജന് ഐപിഎസ് നൽകുന്നതിനെതിരെയാണ് മാതാവിന്റെ പരാതി. എം.ജെ സോജൻ മരിച്ച കുട്ടികൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ മാധ്യമങ്ങളോട് പങ്കുവച്ചു എന്നതടക്കം ആരോപിച്ചാണ് ഐപിഎസ് നൽകരുതെന്ന ആവശ്യം ഉന്നയിച്ചത്.
ഇത് ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് പെൺകുട്ടികളുടെ അമ്മ കത്ത് നൽകിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെത്തിയാണ് കത്ത് നൽകിയത്. ആഭ്യന്തര സെക്രട്ടറി കൂടിക്കാഴ്ചയ്ക്ക് വിളിച്ചത് കോടതിയലക്ഷ്യം ഭയന്നെന്നും മാതാവ് ആരോപിച്ചു. ഐപിഎസ് ശുപാർശയുടെ ഭാഗമായി ഉദ്യോഗസ്ഥന് സ്വഭാവ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് കുട്ടികളുടെ മാതാവിനെ കേൾക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.