
ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ യൂട്യൂബ് വഴി ചോര്‍ന്ന സംഭവത്തില്‍ ആരോപണ വിധേയനായ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബ് ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരായില്ല. ഇന്ന് 11 മണിക്ക് ഹാജരാവാൻ ആയിരുന്നു ഷുഹൈബിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടത്. എന്നാൽ ഷുഹൈബ് ഹാജരാവാൻ തയ്യാറായില്ല. ഇതോടെ ക്രൈംബ്രാഞ്ച് ഷുഹൈബിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ആരംഭിച്ചു.
എംഎസ് സൊല്യൂഷൻസിലെ അധ്യാപകരും ഇന്ന് ഹാജരായില്ല. മറ്റന്നാൾ ഹാജരാകമെന്നു അധ്യാപകർ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഹാജരാകാത്തതിനാൽ ഷുഹൈബിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് 31ലേക്ക് മാറ്റി. ഷുഹൈബ് ഹാജരാവാതെ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്തു ലുക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിനായി അന്വേഷണ സംഘം ബ്യൂറോ ഓഫ് ഇമിഗ്രേഷന് അപേക്ഷ നല്‍കിയിട്ടുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഷുഹൈബിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. ചോദ്യപേപ്പർ ചോർന്നതിന് പിന്നിൽ സാമ്പത്തിക ഇടപാട് ഉണ്ടോ എന്നറിയാനാണ് പരിശോധന. മൊബൈൽ ഫോൺ ഡേറ്റ ഫോർമാറ്റ് ചെയ്‌ത നിലയിലാണ്. ഷുഹൈബിൻ്റെ മൊബൈൽ ഫോണും ലാപ്ടോപ്പും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ എംഎസ് സൊല്യൂഷൻസ് ചോദ്യപേപ്പർ ചോർത്തി എന്ന് കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രേഖപ്പെടുത്തിയത്. തട്ടിപ്പുൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തി ആണ് എഫ്ഐആർ രേഖപ്പെടുത്തിയത്.