
മൈസൂരു അർബൻ ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ (MUDA) ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സീതരാമയ്യയ്ക്ക് നോട്ടീസയച്ച് ലോകായുക്ത പൊലീസ്. നവംബർ ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സിദ്ധരാമയ്യയ്ക്ക് ലോകായുക്ത നൽകിയിരിക്കുന്ന നിർദേശം. കേസിലെ മറ്റൊരു പ്രതിയായ സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയെ ഒക്ടോബർ 25ന് ലോകായുക്ത അധികൃതർ ചോദ്യം ചെയ്തിരുന്നു.
ഒക്ടോബർ 18ന് ഭൂമി കുംഭകോണത്തിൻ്റെ കേന്ദ്രമായ മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ സിറ്റി ഓഫീസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. മുഡ കമ്മീഷണർ രഘുനന്ദനനും മറ്റു അധികൃതരുമായും ഇഡി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. സ്പെഷ്യല്‍ ലാൻഡ് അക്വിസിഷൻ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ഇഡി സന്ദർശിച്ചു. ഒക്ടോബർ 29ന് മുഡ മുൻ കമ്മീഷണർ ഡി.ബി. നടേശിനെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തതിന് പിന്നാലെ, സിദ്ധരാമയ്യ കുടുംബത്തിലെ ചിലർക്കുമെതിരെ കേസെടുത്തിരുന്നു.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതി, മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് മുഡ അഴിമതി ആരോപണം. പാർവതിക്ക് അവരുടെ സഹോദരൻ നൽകിയ ഭൂമി, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിനു പകരമായി വിജയപുരയിൽ അവർക്ക് ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും, അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ.