
ആരോപണ വിധേയനായ നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സ്ത്രീപക്ഷ പ്രവർത്തക കെ. അജിത. മുൻപും മുകേഷിനെതിരെ ഗാർഹിക പരാതികൾ ഉയർന്നിട്ടുണ്ട്. അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെടാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി തയാറാകണം. അല്ലാത്ത പക്ഷം സ്ത്രീപക്ഷ കൂട്ടായ്മ സമരത്തിലേക്ക് കടക്കുമെന്നും അജിത പറഞ്ഞു.
ലൈംഗികാരോപണങ്ങൾ നേരിടുന്ന മുകേഷ് ജനപ്രതിനിധിയായി തുടരാൻ യോഗ്യനല്ല. ഇടതുപക്ഷത്തിൽ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നത്. ആരോപണങ്ങൾ ഉയരുമ്പോൾ രാജി വെക്കുന്ന കീഴ്വഴക്കം ഇല്ലാതാകുന്നു. രഞ്ജിത്ത് ഉൾപ്പെടെയുള്ള പല വൻ മരങ്ങളും കടപുഴകി വീണു. മുകേഷിനെ സംരക്ഷിക്കുന്ന ഇടത് സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും അവർ കൂട്ടിച്ചേർത്തു.
മുകേഷ് അധികാരത്തിലിരിക്കുമ്പോൾ ഇരകൾക്ക് എങ്ങനെ നീതി ലഭിക്കുമെന്ന് സ്ത്രീപക്ഷ പ്രവർത്തകയായ എം. സുൽഫത്തും ചോദിച്ചു. ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും മുകേഷിനെ പുറത്താക്കാൻ സർക്കാർ തയാറാകുന്നില്ല. യഥാർഥത്തിൽ സ്ത്രീപക്ഷ സർക്കാർ എന്ന് ഈ സർക്കാരിന് എങ്ങനെ അവകാശപ്പെടാനാകും. മുകേഷിൻ്റെ രാജിയിൽ തിങ്കളാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാകണം. അല്ലാത്ത പക്ഷം എകെജി സെൻ്ററിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുൽഫത്ത് വ്യക്തമാക്കി.
മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് മാറ്റുമോ ഇല്ലയോ എന്ന് ഇന്ന് ചേർന്ന സിപിഎം സെസക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമാകും. രാജിക്കായി പ്രതിപക്ഷ പാർട്ടികളടക്കം ആവശ്യം ശക്തമാക്കിയ സാഹചര്യത്തിലാണ് യോഗം ചേർന്നത്. ഇടതുമുന്നണിക്കുള്ളിൽ തന്നെ മുകേഷിൻ്റെ രാജി ചോദിച്ചുവാങ്ങണമെന്ന് ആവശ്യം ഉയർന്നിരുന്നു. ധാർമികത മുൻനിർത്തി മുകേഷ് രാജിവെക്കണമന്നാണ് സിപിഐ നിലപാടെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു.
READ MORE: ആരോപണ വിധേയരെ സംരക്ഷിക്കുന്ന ഒരു പവർ ഗ്രൂപ്പ് സിപിഎമ്മിലുണ്ട്: വി.ഡി സതീശൻ