
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി. 10 ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ ബാബാ സിദ്ദിഖിയെപ്പോലെ കൊന്നുകളയുമെന്നാണ് ഭീഷണി. സംഭവത്തിൽ ഒരാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭീഷണി സന്ദേശമയച്ച 24 കാരിയായ ഫാത്തിമ ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഫോണിൽ നിന്നാണ് സന്ദേശമയച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവർ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
മുംബൈ ട്രാഫിക് പൊലീസ് കൺട്രോൾ റൂമിലെ വാട്ട്സ്‌ആപ്പ് ഹെൽപ്പ് ലൈൻ നമ്പറിലേക്കായിരുന്നു സന്ദേശമെത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി മുംബൈയിലെ പൊലീസുകാർക്ക് ലഭിച്ച വധഭീഷണികളുടെ ലിസ്റ്റിലേക്കാണ് ഏറ്റവും പുതിയ ഭീഷണി സന്ദേശമെത്തിയത്. ഭീഷണി സന്ദേശങ്ങളിൽ ഭൂരിഭാഗവും സൽമാൻ ഖാനെ ലക്ഷ്യം വെക്കുന്നതും, മോചനദ്രവ്യം നൽകിയില്ലെങ്കിൽ നടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവയാണ്.
ഈ വർഷമാദ്യം നടൻ്റെ വസതിക്ക് പുറത്ത് നടന്ന വെടിവെപ്പിൻ്റെ പശ്ചാത്തലത്തിൽ, ഈ സന്ദേശങ്ങൾ അയച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജംഷഡ്‌പൂരിൽ നിന്നുള്ള ഒരു പച്ചക്കറി വിൽപ്പനക്കാരൻ നോയിഡയിൽ നിന്നുള്ള ടാറ്റൂ കലാകാൻ ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.