ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് പുനഃപരിശോധിക്കണം; അവസാന അടവുമായി മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകൻ തഹാവൂർ റാണ

തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള കീഴ്‌ക്കോടതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം
ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് പുനഃപരിശോധിക്കണം; അവസാന അടവുമായി മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകൻ  തഹാവൂർ റാണ
Published on

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകൻ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ യുഎസ് സുപ്രീംകോടതിയെ സമീപിച്ച് അഭിഭാഷൻ. ഒരേ കുറ്റത്തിന് ഒരാളെ രണ്ടുതവണ വിചാരണ ചെയ്യുന്നതും ശിക്ഷിക്കുന്നതിനുമെതിരെയാണ് അഭിഭാഷകൻ സുപ്രീം കോടതിയെ സമീപിച്ചത്. തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കീഴ്‌ക്കോടതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. പ്രതിയെ ഇന്ത്യയ്ക്ക് കൈമാറാതിരിക്കാനുള്ള റാണയുടെ അവസാന ശ്രമമാണിത്.



മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകനായ തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യുഎസ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കൈമാറുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. സുഹൃത്ത് ഡേവിഡ് ഹെഡ്‌ലിയുമായി ചേർന്ന് പാക് ഭീകര സംഘടനകളുടെ പിന്തുണയിൽ മുംബൈയിൽ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് റാണക്കെതിരെയുള്ള കുറ്റം.

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്തെ ഒന്നടങ്കം നടുക്കി കൊണ്ടാണ് 2008 നവംബർ 26 ഭീകരാക്രമണം നടന്നത്. മൂന്ന് ദിവസമാണ് ആക്രമണങ്ങളും പ്രത്യാക്രമണവും നീണ്ടുനിന്നത്. ആക്രമണ പരമ്പരയിൽ 22 വിദേശികളടക്കം 166 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എകെ 47 തോക്കുകളും, ഗ്രനേഡും, സ്‌ഫോടക വസ്തുക്കളുമായി നുഴഞ്ഞുകയറിയ പത്ത് ലഷ്കർ ഇ- ത്വയ്ബ ഭീകരർ മുംബൈയിലെ നരിമാൻ ഹൗസ്, ലിയോപോൾഡ് കഫേ, ആഡംബര ഹോട്ടലുകളായ താജ് മഹൽ പാലസ്, ഒബ്‌റോയ് ട്രൈഡന്റ്, കാമ ഹോസ്പിറ്റൽ, ഛത്രപതി ശിവാജി ടെർമിനൽ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ ഭീകരാക്രമണത്തിന് പിന്നാലെ ചോരക്കളമായി മാറിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com