മുനമ്പം ഭൂമി തർക്കം: വഖഫ് ട്രൈബ്യൂണലിലുള്ള കേസിൽ താമസക്കാരനെ കക്ഷി ചേർത്തതിന് സ്റ്റേ

ഭൂമി വഖഫ് ചെയ്ത കുടുംബത്തിന്‍റെ പ്രതിനിധിയായ ഇർഷാദ് നൂർ മുഹമ്മദ് സേഠ് നൽകിയ ഹർജിയിലാണ് ഉത്തരവ്
മുനമ്പം ഭൂമി തർക്കം: വഖഫ് ട്രൈബ്യൂണലിലുള്ള കേസിൽ താമസക്കാരനെ കക്ഷി ചേർത്തതിന് സ്റ്റേ
Published on

മുനമ്പം ഭൂമി തർക്കത്തില്‍ വഖഫ് ട്രൈബ്യൂണലിലുള്ള കേസിൽ മുനമ്പത്തെ താമസക്കാരനായ സെബാസ്റ്യൻ ജോസഫിനെ കക്ഷി ചേർത്ത ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ഭൂമി വഖഫ് ചെയ്ത കുടുംബത്തിന്‍റെ പ്രതിനിധിയായ ഇർഷാദ് നൂർ മുഹമ്മദ് സേഠ് നൽകിയ ഹർജിയിലാണ് ഉത്തരവ്.

ഒറിജിനൽ നിയമ നടപടികളിൽ കക്ഷിയല്ലാതിരുന്നവരെ അപ്പീൽ സ്വഭാവത്തിലുള്ള കേസിൽ കക്ഷി ചേർക്കാനാവില്ലെന്ന സുപ്രീം കോടതി ഉത്തരവടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹ‍ർജി. ഹർജിയിൽ എതിർകക്ഷികളായ സെബസ്റ്റ്യാൻ ജോസഫ്, വഖഫ് ബോർഡ്, ഫാറൂഖ് കോളേജ് മാനേജ്മെന്റ് എന്നിവർക്ക് ഹൈക്കോടതി നോട്ടീസും അയച്ചു. ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് മുരളീ കൃഷ്ണ എന്നവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെയാണ് നടപടി.

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന വഖഫ് ബോർഡിന്‍റെ ഉത്തരവിനെതിരെ ഫാറൂഖ് കോളേജ് മാനേജ്മെന്‍റ് നൽകിയ ഹർജി വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയിലാണ്. ഇതിനിടെയാണ് സെബാസ്റ്റ്യന്‍ ജോസഫിനെ കേസില്‍ കക്ഷി ചേർത്തത്. ഈ നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

മുനമ്പം ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് കേരള സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിലെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മുനമ്പത്ത് കുടിയൊഴിപ്പിക്കൽ പ്രായോഗികമല്ലെന്നാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാന സർക്കാർ കുടിയൊഴിപ്പിക്കലിന് പകരം മറ്റു മാർഗങ്ങൾ തേടണമെന്നുമാണ് റിപ്പോർട്ടിൽ നിർദേശിക്കുന്നത്. വഖഫ് ബോർഡുമായും ഫറൂഖ് കോളേജുമായും സംസ്ഥാന സർക്കാർ ചർച്ചകൾ നടത്തണമെന്നും ശുപാർശയുണ്ട്. റിപ്പോർട്ട് അടുത്ത ആഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com