
മുനമ്പം വഖഫ് ഭൂമി പ്രശ്ന പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ കമ്മീഷൻ മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. മുനമ്പത്തെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് സർക്കാർ ഉദ്ദേശമെന്ന് നിയമ മന്ത്രി പി. രാജീവ് പറഞ്ഞു .അതേസമയം ജുഡീഷ്യൽ കമ്മീഷനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ.
ഏറെ സങ്കീർണതകൾ നിറഞ്ഞ മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ എല്ലാ വശവും പരിശോധിച്ച് ഒരു ശാശ്വത പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന് നിലവിൽ ജുഡിഷ്യൽ കമ്മീഷൻ അല്ലാതെ മറ്റൊരു പോംവഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ റവന്യു, നിയമ, വഖഫ് മന്ത്രിമാർ പങ്കെടുത്ത ഉന്നതതല യോഗത്തിലെ വിലയിരുത്തൽ. മുനമ്പത്ത് കൈവശാവകാശമുള്ള എല്ലാവർക്കും നിയമപരിരക്ഷ ഉറപ്പാക്കാൻ ഈ തീരുമാനത്തിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്തുമെന്നും യോഗത്തിന് ശേഷം മന്ത്രി പി. രാജീവ് പറഞ്ഞു.
Also Read: കണ്ണൂരിലെ പൊലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകം; പ്രതിയായ ഭർത്താവ് രാജേഷുമായി തെളിവെടുപ്പ്
നിലവിൽ വഖഫ് ബോർഡ് മുനമ്പത്ത് നൽകിയ നോട്ടീസുകളിൽ തുടർനടപടി ഉണ്ടാകില്ല. പുതിയ നോട്ടീസും നൽകില്ല. രണ്ട് കാര്യങ്ങളും വഖഫ് ബോർഡ് അംഗീകരിച്ചിട്ടുണ്ട്. കരം അടക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ റിവ്യൂ ഹർജി നൽകും. അതേസമയം, സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് സമരസമിതി. പണം കൊടുത്തു വാങ്ങിയ ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിക്കും വരെ സമരം തുടരുമെന്നും സമരസമിതി അറിയിച്ചു.വിഷയത്തില്‍ കമ്മീഷന്‍റെ ശുപാർശ പരിശോധിച്ച ശേഷമാകും സർക്കാരിൻ്റെ തുടർ നടപടി