
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഹാരിസണ്‍സ് മലയാളത്തിൻ്റെ ഉടമസ്ഥതയിലുള്ള 65 ഏക്കർ ഭൂമി തൽക്കാലം ഏറ്റെടുക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് ഹാരിസൺസ് നൽകിയ ഹർജി കോടതി തീർപ്പാക്കി. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നില്ല.
ഹാരിസണ്‍സ് മലയാളവും എല്‍സ്റ്റണ്‍ എസ്റ്റേറ്റും നല്‍കിയ അപ്പീലുകൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് പരിഗണിച്ചത്. പുനരധിവാസത്തിനായി ഭൂമി വിട്ടുനല്‍കാനാവില്ല എന്നായിരുന്നു ഹാരിസണ്‍സ് മലയാളത്തിൻ്റെ നിലപാട്.
അതേസമയം, ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക ചോദ്യം ചെയ്താണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അപ്പീല്‍ നൽകിയത്. സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് 26 കോടി രൂപ മാത്രമാണ് വില നിശ്ചയിച്ചതെന്ന് എൽസ്റ്റൻ കോടതിയെ അറിയിച്ചു. തുക നിശ്ചയിച്ചത് എങ്ങനെയെന്ന് അറിയിക്കാൻ കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. ഹർജി ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും.
ദുരന്ത നിവാരണ നിയമപ്രകാരം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാരിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. അതേസമയം, ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടി സ്വീകരിക്കാമെന്നും കോടതി അറിയിച്ചിരുന്നു.