
മുഖ്യമന്ത്രിയെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. കേരളത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയ പത്രത്തിന്. പിആർ ഏജൻസി അഭിമുഖം വേണോ എന്ന് ചോദിച്ചു ഡൽഹിയിൽ നടക്കുകയായിരുന്നുവെന്നും മുസ്ലീം ലീഗ് നേതാവ് പരിഹസിച്ചു.
മലപ്പുറത്തെ സിപിഎം നേതൃത്വത്തെയും കെ.എം. ഷാജി വിമർശിച്ചു. ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം കൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടിയെന്ന് ഷാജി ആരോപിച്ചു. ഈ കണക്ക് അനുസരിച്ച് രാജ്യത്തെ ക്രിമിനൽ ജില്ലയാണ് മലപ്പുറമെന്നും ലീഗ് നേതാവ് വിമർശിച്ചു. ഐപിസിക്ക് പകരം ബിഎൻഎസ് നിലവിൽ വന്നപ്പോൾ ആദ്യം കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ ആണെന്നും കെ.എം. ഷാജി കൂട്ടിച്ചേർത്തു.
"മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പർ വൺ ക്രിമിനൽ ജില്ലയാണ് മലപ്പുറം. ആർഎസ്എസിന് വേണ്ടി പ്രവർത്തിക്കുന്ന സുജിത്ദാസും, അജിത്കുമാറും ജില്ലാ സെക്രട്ടറിയും, പിണറായിയും ആണ് ഈ കണക്ക് ഉണ്ടാക്കിയത്", കെ.എം. ഷാജി പറഞ്ഞു.
ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമായിരുന്നു. 'ആർഎസ്എസിനെയും മറ്റ് ഹിന്ദുത്വശക്തികളെയും സിപിഎം എപ്പോഴും ശക്തമായി എതിര്‍ത്തിട്ടുണ്ട്' എന്ന പേരിലായിരുന്നു അഭിമുഖം പ്രസിദ്ധീകരിച്ചത്. അഭിമുഖത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി എന്ന നിലയില്‍ വന്ന- 'കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 150 കിലോഗ്രാം സ്വര്‍ണവും 123 കോടി രൂപയുടെ ഹവാല പണവും കേരള പൊലീസ് പിടികൂടി, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കേരളത്തിലേക്ക് ഇത്തരത്തില്‍ പണം കടത്തുന്നത്' എന്ന പരാമർശമാണ് വിവാദമായത്.
Also Read: ഓട്ടോ ഡ്രൈവർ ചിത്രലേഖ അന്തരിച്ചു; സിപിഎമ്മുമായുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ ദളിത് വനിത
എന്നാല്‍, പരാമർശം മുഖ്യമന്ത്രി നടത്തിയതല്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ഇതിന് പിന്നാലെ സംഭവത്തിൽ ദ ഹിന്ദു പത്രവും ഖേദം പ്രകടിപ്പിച്ചു. അഭിമുഖത്തിൽ തെറ്റ് സംഭവിച്ചെന്ന് വ്യക്തമാക്കി പത്രം വിശദീകരണ കുറിപ്പിറക്കി. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞതെന്ന് തെറ്റിദ്ധരിപ്പിച്ച് പി.ആർ ഏജൻസി നൽകിയ വാർത്തയുടെ നിജസ്ഥിതി ഉറപ്പുവരുത്തുന്നതിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചുവെന്ന് പത്രം സമ്മതിക്കുകയായിരുന്നു.