റോഡ് തടഞ്ഞുള്ള യോഗങ്ങൾ: "ഹൈക്കോടതിയിൽ ഹാജരാവാനുള്ള നിർദേശത്തെ നിയമപരമായി നേരിടും": എം.വി. ഗോവിന്ദൻ

രാഷ്ട്രീയ പ്രവർത്തനത്തിൽ സമരവും പ്രക്ഷോഭവുമൊക്കെ സാധാരണമാണെന്നും എക്സിക്യൂട്ടീവും, ജുഡീഷ്യറിയും, ലെജിസ്ലേച്ചറും ചേരുന്നതാണ് ഭരണമെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു
റോഡ് തടഞ്ഞുള്ള യോഗങ്ങൾ: "ഹൈക്കോടതിയിൽ ഹാജരാവാനുള്ള നിർദേശത്തെ നിയമപരമായി നേരിടും": എം.വി. ഗോവിന്ദൻ
Published on

റോഡ് തടഞ്ഞ് സ്റ്റേജ് നിർമിച്ച സംഭവത്തിൽ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തെ നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.  രാഷ്ട്രീയ പ്രവർത്തനത്തിൽ സമരവും പ്രക്ഷോഭവുമൊക്കെ സാധാരണമാണെന്നും എക്സിക്യൂട്ടീവും, ജുഡീഷ്യറിയും, ലെജിസ്ലേച്ചറും ചേരുന്നതാണ് ഭരണമെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് റോഡ് തടഞ്ഞുള്ള യോഗങ്ങൾ സംബന്ധിച്ച കേസുകളിൽ ഉന്നത ഉദ്യോഗസ്ഥരും നേതാക്കളുമടക്കം എതിർകക്ഷികൾക്ക് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്.

കോടതി നിർദേശത്തിൽ സിപിഎം നിയമോപദേശം തേടുമെന്നാണ് സൂചന. കോടതിയില്‍ ഖേദം പ്രകടിപ്പിക്കാനാണ് ആലോചനയെങ്കിലും, നിയമോപദേശം ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സ്റ്റേജ് കെട്ടിയതില്‍ വീഴ്ചയുണ്ടായെന്ന് പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്നും സിപിഎം കോടതിയെ അറിയിക്കും. എല്ലാവരെയും താക്കീത് ചെയ്ത്, മാര്‍ഗനിര്‍ദേശം നല്‍കുകയാവും കോടതി ചെയ്യുക എന്നും സിപിഎം വിലയിരുത്തുന്നുണ്ട്.

വിഷയത്തിൽ ഫെബ്രുവരി 10ന് നേരിട്ട് എതിർകക്ഷികൾ നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം. വഞ്ചിയൂർ , സെക്രട്ടറിയേറ്റ്, കൊച്ചി കോർപ്പറേഷൻ, ബാലരാമപുരം എന്നിവിടങ്ങളിൽ നടന്ന യോഗങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. വിഷയത്തെ ലാഘവത്തോടെ കാണാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.


വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഎം ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, എം. വിജയകുമാർ, വി. ജോയ്, വി.കെ. പ്രശാന്ത് എന്നിവർക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി കോർപ്പറേഷന് മുന്നിൽ നടന്ന പരിപാടിയുടെ പേരിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ്, ഡൊമിനിക് പ്രസന്റേഷൻ എന്നിവരോടും നേരിട്ട് ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്. സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, ജയചന്ദ്രൻ കല്ലിങ്കല്‍ (ജോ. കൗൺസിൽ), പൊലീസ് ഉദ്യോഗസ്ഥരായ ജി. സ്പർജൻകുമാർ, പുട്ട വിമാലാദിത്യ, കിരൺ നാരായണൻ, ഡി. ഗിരിലാൽ, അനീഷ് ജോയ്, പ്രജീഷ് ശശി എന്നിവ‍രാണ് നേരിട്ട് ഹാജരാകേണ്ട മറ്റ് കക്ഷികള്‍. കേസിൽ കക്ഷികളാണെങ്കിലും നേരിട്ട് ഉത്തരവാദികളല്ല എന്നതിനാൽ ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെ ഹാജാരാകുന്നതിൽ നിന്ന് ഒഴിവാക്കി. എന്നാൽ എല്ലാവരുടെയും പേരിൽ കോടതിയലക്ഷ്യ നോട്ടീസ് അയച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com