
ആന്ധ്രാപ്രദേശിലുണ്ടായ വെള്ളപൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയിൽ മരിച്ചത് 17 പേരാണ്. തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ താൻ കണ്ട ഏറ്റവും വലിയ ദുരന്തമാണിത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹുദ്ഹുദ് ചുഴലിക്കാറ്റ്, തിത്‌ലി ചുഴലിക്കാറ്റ് തുടങ്ങിയവ സംസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഉണ്ടായ വെള്ളപൊക്കവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ ദുരിതവും സ്വത്ത് നഷ്‌ടവുമാണ് സംസ്ഥാനത്ത് ഉണ്ടായത് എന്നും എൻടിആർ ജില്ലാ കളക്‌ട്രേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നായിഡു പറഞ്ഞു
ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും കേന്ദ്രത്തിനയക്കും. നാശനഷ്ടങ്ങളിൽ നിന്നും കരകയറാൻ സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ALSO READ: തെലങ്കാനയിലെ വെള്ളപ്പൊക്കം കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടു; ബിആർഎസ് നേതാവ് കെടി രാമറാവു
അജിത് സിംഗ് നഗർ പോലുള്ള ചില സ്ഥലങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കൃഷ്ണ നദിയിലും ബുഡാമറിലും വെള്ളം സാവധാനത്തിൽ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻടിആർ, ഗുണ്ടൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 32 ഡിവിഷനുകളിലായി 32 മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഗ്രാമങ്ങളിലും വാർഡ് സെക്രട്ടേറിയറ്റുകളിലുമായി 179 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നും നായിഡു പറഞ്ഞു. പ്രളയബാധിതർക്ക് മികച്ച രീതിയിലുള്ള സഹങ്ങൾ എത്തിക്കാനായി സർവേകളിലൂടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.