
ദേശീയ തലത്തിൽ മലപ്പുറത്തെ കുറിച്ച് പിആർ ഏജൻസി നടത്തിയ പ്രചരണം ഗൗരവമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. കള്ളക്കടത്തു മാത്രമല്ല അതിൽ നിന്നുള്ള പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്നത് അതീവ ഗുരുതരമാണ്. ദേശീയ ചാനലുകൾ ഒരേ രീതിയിൽ വർഗീയത പ്രചരിപ്പിക്കുന്നുണ്ട്. അത് ഉന്നംവെക്കുന്നത് കേരളത്തെയാണെന്നും പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കണമെന്നും, പിആർ ഏജൻസി ആണ് പിന്നിലെന്നത് എന്നത് ഹിന്ദു പത്രം തന്നെ സ്ഥിരീകരിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നടക്കാൻ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഇത് ബിജെപി ചർച്ചയാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനുള്ള സ്വാതന്ത്ര്യം അൻവറിനുണ്ട്. യുഡിഎഫ് ഇക്കാര്യം ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. സെപ്റ്റംബർ 30ന് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തെ തുടർന്നുണ്ടായ വിവാദത്തിൽ വിവിധ പ്രതിപക്ഷ നേതാക്കൾ ഇതിനകം പ്രതികരിച്ചു.
അതേസമയം, ദ ഹിന്ദുവിൽ നൽകിയ അഭിമുഖത്തിൽ വന്ന പരാമർശങ്ങളിൽ പ്രതികരണം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തന്നെ നൽകിയിരുന്നു. നമ്മുടെ സംസ്ഥാനത്തെ ഒരു ജില്ലയേയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെപ്പറ്റി തന്റെ ഭാഗത്ത് നിന്ന് മുൻപും പരാമർശം ഉണ്ടായിട്ടില്ല. എന്നാൽ ചില കാര്യങ്ങളിൽ വിയോജിപ്പ് പറയാറുണ്ട്. വർഗീയത അടക്കമുള്ള കാര്യങ്ങളിലുള്ള വിയോജിപ്പ് മുൻപും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.