
നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കോടതി നോട്ടീസ്. ഡൽഹി റൗസ് അവന്യൂ കോടതിയാണ് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് അയച്ചത്. മെയ് എട്ടിന് ഹാജരാകാനാണ് കോടതിയുടെ നിർദേശം. ഏപ്രിൽ 25ന് കോണ്‍ഗ്രസ് നേതാക്കൾക്ക് നോട്ടീസ് അയയ്ക്കണമെന്ന ഇഡിയുടെ ആവശ്യം ഡൽഹി റൗസ് അവന്യൂ കോടതി തള്ളിയിരുന്നു. ഇഡി സമർപ്പിച്ചതിൽ ആവശ്യമായ രേഖകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
വിചാരണയുടെ ഏത് ഘട്ടത്തിലും കുറ്റാരോപിതരുടെ വാദം കേള്‍ക്കുന്നതിനുള്ള അവകാശം, നീതിയുക്തമായൊരു വിചാരണയ്ക്കാണ് ജീവശ്വാസം പകരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് റൗസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി (പിസി ആക്ട്) വിശാൽ ഗോഗ്നെ നേതാക്കള്‍ക്ക് ഹാജരാകാന്‍ നിർദേശം നല്‍കിയത്. നാഷണൽ ഹെറാൾഡ് കേസിലെ ഇഡി കുറ്റപത്രം പരിഗണിക്കുകയായിരുന്നു കോടതി.
ഈ മാസം ആദ്യമാണ്, കേസിൽ ഗാന്ധി കുടുംബത്തിനെതിരെ ഇഡി പ്രോസിക്യൂഷൻ പെറ്റീഷൻ ഫയൽ ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചുവെന്ന് കാട്ടി 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പി.എം.എൽ.എ) 44, 45 വകുപ്പുകൾ പ്രകാരമായിരുന്നു പരാതി.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) ഏറ്റെടുക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങൾ ഉയർന്നത്. 2010ൽ, പുതുതായി രൂപീകരിച്ച യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് (വൈഐഎൽ) എന്ന കമ്പനി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് 50 ലക്ഷം രൂപയ്ക്ക് എജെഎല്ലിന്റെ കടങ്ങൾ ഏറ്റെടുത്തിരുന്നു. തുടർന്ന്, 2,000 കോടിയിലധികം വിലമതിക്കുന്ന എജെഎല്ലിന്റെ ആസ്തികളുടെ നിയന്ത്രണം വൈഐഎല്ലിന് ലഭിച്ചു. വൈഐഎല്ലിൽ ഭൂരിപക്ഷ ഓഹരികളും കൈവശം വച്ചിരുന്നത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമായിരുന്നു. ഇത് എജെഎല്ലിന്റെ സ്വത്തുക്കളുടെ നിയന്ത്രണം നേടുന്നതിനായി പാർട്ടി ഫണ്ടുകൾ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിന് കാരണമായി.
2014 ൽ ആരംഭിച്ച ഇഡിയുടെ അന്വേഷണം കോൺഗ്രസ് പാർട്ടി, എജെഎൽ, വൈഐഎൽ എന്നീ കക്ഷികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചായിരുന്നു. ഗാന്ധി കുടുംബവും മറ്റ് കോൺഗ്രസ് നേതാക്കളും വ്യക്തിപരമായ നേട്ടത്തിനായി എജെഎല്ലിന്റെ സ്വത്തുക്കൾ ദുരുപയോഗം ചെയ്തുവെന്നാണ് ഇഡിയുടെ ആരോപണം. നാഷണൽ ഹെറാൾഡ് കേസിൽ കണ്ടുകെട്ടിയ 661 കോടിയുടെ ആസ്തികൾ ഏറ്റെടുക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടി ആരംഭിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമായിരുന്നു നീക്കം.