
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ പിടിച്ചു കുലുക്കി ആശ്രമം ഡയറക്ടര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി. 17 വിദ്യാര്‍ഥികളാണ് വസന്ത് കുഞ്ചിലെ പ്രശസ്ത ആശ്രമത്തിലെ ഡയറക്ടര്‍ സ്വാമി ചൈതന്യാനന്ദയ്‌ക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ഥ സാരഥി എന്നറിയപ്പെടുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിയ്‌ക്കെതിരെയാണ് ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ 17ഓളം വിദ്യാര്‍ഥികള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയത്. സ്ഥാപനത്തില്‍ ഡിപ്ലോമ കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണം.
മോശമായ ഭാഷയില്‍ സംസാരിച്ചു, ലൈംഗിക ചുവയുള്ള മെസേജുകളയച്ചു, ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നീ പരാതികളുമായാണ് പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്. ചില അധ്യാപികമാരും അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളും ചൈതന്യാനന്ദയ്ക്ക് വിധേയപ്പെട്ട് നിൽക്കാൻ നിർബന്ധിച്ചുവെന്നും പെൺകുട്ടികൾ ആരോപിച്ചു. സംഭവത്തില്‍ 32 പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.
ആശ്രമത്തില്‍ പ്രവര്‍ത്തിക്കുന്ന ചില വാര്‍ഡന്മാരാണ് പ്രതിക്ക് തങ്ങളെ പരിചയപ്പെടുത്തി നല്‍കിയതെന്ന് പെണ്‍കുട്ടികള്‍ ആരോപിച്ചു. പെണ്‍കുട്ടികളുടെ മൊഴിയനുസരിച്ച്, ചൈതന്യാനന്ദയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്.
കുറ്റം നടന്നെന്ന് പെണ്‍കുട്ടികള്‍ ആരോപിച്ച സ്ഥലത്തും പ്രതിയുടെ സ്വന്തം വിലാസത്തിലും പൊലീസ് റെയ്ഡ് നടത്തി. അതേസമയം കേസായതോടെ പ്രതി ഒളിവില്‍ പോയി. ആഗ്രയ്ക്കടുത്ത് പ്രതിയുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കായുള്ള തെരച്ചിലില്‍ ശക്തമാക്കിയതായും പൊലീസ് വ്യക്തമാക്കി.
അന്വേഷണത്തിനിടെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബേസ്‌മെന്റില്‍ നിന്ന് ഒരു വോള്‍വോ കാറും പിടികൂടി. സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ചിരുന്ന ഈ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. നയതന്ത്ര കാര്യാലയത്തിന്റെ വ്യാജ നമ്പര്‍ പ്ലേറ്റ് ആണ് കാറിനുണ്ടായിരുന്നത്. വാഹനം പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.