

ഹൈദരാബാദ്: കഴിഞ്ഞ 10 വർഷത്തിനിടയിൽ തെലങ്കാനയിലെ ശമ്പളവും പെൻഷനിലും കുത്തനെ ഉണ്ടായ വർധന മൂലം ഇപ്പോൾ സംസ്ഥാനം പ്രതിമാസം ഏകദേശം 6,000 കോടി രൂപയാണ് ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കുന്നത്. 2014 ൽ സംസ്ഥാന രൂപീകരണ സമയത്ത് ചെലവഴിച്ചതിൻ്റെ നാലിരട്ടിയാണിത്.
വൈദ്യുതി മേഖലയിലെ ഉന്നത സർക്കാർ എഞ്ചിനീയർമാർക്ക് നിലവിൽ പ്രതിമാസം ഏഴ് ലക്ഷം രൂപ വരെയാണ് ശമ്പളം ലഭിക്കുന്നത്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ (ജിഎച്ച്എംസി) മുതിർന്ന ശുചീകരണ തൊഴിലാളികൾക്ക് ദീർഘകാല സേവനത്തിനും പരിഷ്കരണങ്ങൾക്കും ശേഷം പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലങ്ങളിൽ പലപ്പോഴും സമയബന്ധിതമായി നടത്തിയ ശമ്പള പരിഷ്കരണങ്ങളാണ് ഉയർന്ന വേതനം ലഭിക്കാൻ കാരണമെന്നും ഇത് ചെലവ് വർധിപ്പിച്ചിട്ടുള്ളതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തെലങ്കാന സ്റ്റേറ്റ് പവർ ജനറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (TGGENCO), തെലങ്കാന സ്റ്റേറ്റ് ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (TGTRANSCO), ഡിസ്കോമുകളായ തെലങ്കാന സതേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ്, തെലങ്കാന നോർത്തേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് എന്നിവയിലെ ചീഫ് എഞ്ചിനീയർമാരാണ് തെലങ്കാനയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നവരിൽ മുൻപിൽ. ഈ സ്ഥാപനങ്ങളിലെ സീനിയർ തലത്തിൽ നാല് വർഷത്തെ തുടർച്ചയായ പരിഷ്കാരങ്ങളാണ് പ്രതിമാസ ശമ്പളം ഏഴ് ലക്ഷം രൂപയാക്കി ഉയർത്തിയത്.
ഹൈദരാബാദ് നഗരം നിയന്ത്രിക്കുന്ന ജിഎച്ച്എംസിയിൽ, സ്ഥിരപ്പെടുത്തിയ ശുചിത്വ തൊഴിലാളികൾക്ക് പ്രതിമാസം ശരാശരി 70,000 രൂപ വേതനം ലഭിക്കുമ്പോൾ, എൻട്രി ലെവൽ മുനിസിപ്പൽ ജീവനക്കാർക്ക് ഏകദേശം 28,000 രൂപയും, ദീർഘകാല സേവനമുള്ള സീനിയർ ക്ലാസ് -4 തൊഴിലാളികൾക്ക് പ്രതിമാസം 2 ലക്ഷം രൂപയും വരെ വേതനം ലഭിക്കുന്നു.
മിക്ക ജീവനക്കാരും ദേശീയ പെൻഷൻ സംവിധാനത്തിന് (NPS) കീഴിലാണെന്നുള്ളതിനാൽ ഇത് ദീർഘകാല ബാധ്യതകളും വർധിപ്പിക്കുന്നതിനും കാരണമാകുന്നു. ഭാരിച്ച വേതന ബിൽ ഉണ്ടായിരുന്നിട്ടു കൂടി സംസ്ഥാന വരുമാനവും ഇതിനനുസരിച്ച് വർധിക്കുന്നതിനാൽ സർക്കാരിന് കൃത്യസമയത്തോ അല്ലെങ്കിൽ നേരിയ കാലതാമസത്തോടെയോ കൃത്യമായി വേതനം നൽകാൻ സാധിക്കുന്നുണ്ട്.
2023-24-ൽ സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ ഏകദേശം 45% ശമ്പളം, പെൻഷൻ, കടത്തു പലിശ എന്നിവ നൽകുന്നതിനാണ് ഉപയോഗിച്ചതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു കൺട്രോളർ & ഓഡിറ്റർ ജനറൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതൊക്കെയാണെങ്കിലും തെലങ്കാനയുടെ സമ്പദ് വ്യവസ്ഥ നാൾക്കുനാൾ വികസിച്ചു കൊണ്ടിരിക്കുന്നതിനാൽ ജിഎസ്‌ഡിപി വളർച്ച 10% ൽ കൂടുതലും പ്രതിശീർഷ വരുമാനവും ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.