

ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ രുചിയറിയാൻ പരീക്ഷണാർഥം വിഷം കഴിച്ച നാലു പെൺകുട്ടികൾ മരണത്തിന് കീഴടങ്ങി. ജനുവരി 29 ന് മോത്തി ബിഗ ഗ്രാമത്തിലായിരുന്നു സംഭവം. ഹെറോണുകളെ കൊല്ലാൻ സാധാരണയായി ഉപയോഗിക്കുന്ന വിഷ പദാർഥമാണ് പെൺകുട്ടികൾ കഴിച്ചത്.
അഞ്ചുപേരടങ്ങിയ സംഘമാണ് വിഷം കഴിച്ചതെങ്കിലും കൂട്ടത്തിൽ ഒരു പെൺകുട്ടി മാത്രം രക്ഷപ്പെട്ടു. കഴിച്ചു നോക്കാം, ജീവിക്കുമോ മരിക്കുമോ എന്ന് നോക്കാം എന്നു പറഞ്ഞു കൊണ്ടായിരുന്നു പെൺകുട്ടികൾ വിഷം കഴിച്ചതെന്ന് രക്ഷപ്പെട്ട പെൺകുട്ടി വെളിപ്പെടുത്തി. ഹെറോണുകളെ കൊല്ലാനുള്ള വിഷം അവർ വെള്ളത്തിൽ ചേർത്താണ് കുടിച്ചത്. താൻ വളരെ കുറച്ചു മാത്രമേ കുടിച്ചുള്ളുവെന്നും അത് ഉടൻ തന്നെ തുപ്പിക്കളഞ്ഞതു കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും പെൺകുട്ടി പറഞ്ഞു.
12 നും 15 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച പെൺകുട്ടികളെല്ലാം. നാല് സുഹൃത്തുക്കളും കൺമുന്നിൽ കുഴഞ്ഞു വീണ് മരിക്കുന്നതു കണ്ടു ഭയന്നു പോയ പെൺകുട്ടി ഉടൻ തന്നെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാർ ഉടൻ തന്നെ ഛർദ്ദിക്കുവാനായി പെൺകുട്ടിയ്ക്ക് വേപ്പില ലായനി കുടിക്കാൻ നൽകുകയായിരുന്നു.
എന്നാൽ സരസ്വതി പൂജയുടെ വൈകുന്നേരം പെൺകുട്ടികളെ ചില ആൺകുട്ടികളോടൊപ്പം കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ ശകാരിച്ചതിലുള്ള കോപവും നാണക്കേടും കൊണ്ട് അഞ്ച് പെൺകുട്ടികളും ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം.
അതേസമയം, പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ വാദം നിഷേധിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും സാമൂഹിക സമ്മർദ്ദവും കാരണം മറ്റ് ഒദ്യോഗിക നടപടികളൊന്നും പാലിക്കാതെ തന്നെ നാല് പെൺകുട്ടികളെയും ഒരുമിച്ച് ഒരു ചിതയിൽ ദഹിപ്പിക്കുകയും ചെയ്തു.